മലപ്പുറം: ജില്ലയിലെ എല്ലാ വിദ്യാർത്ഥികളും മാസ്‌ക് ധരിക്കണമെന്ന് നിർദേശം. അഞ്ചാം പനി വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർ ഉത്തരവിട്ടത്. കൂടാതെ അഞ്ചാം പനി ചികിത്സയെക്കുറിച്ച് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
മലപ്പുറം ജില്ലയിലെ അംഗൻവാടികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും എല്ലാ വിദ്യാർത്ഥികളും മാസ്‌ക് ധരിക്കണമെന്നാണ് നിർദേശം. ഇതിനിടെ അഞ്ചാം പനിക്ക് ചികിത്സ വേണ്ടെന്ന് വ്യാജ പ്രചാരണമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് കളക്ടർ ഉത്തരവിട്ടത്.
നേരത്തെ തിരൂർ, മലപ്പുറം ഉപജില്ലകളിലെ വിദ്യാർത്ഥികൾ മാസ്‌ക് ധരിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ രോഗ വ്യാപനം വീണ്ടും കൂടിയതോടെയാണ് ജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും മാസ്‌ക് നിർബന്ധമാക്കിയത്.
മലപ്പുറം ജില്ലയിലെ 5 വയസിന് താഴെയുള്ള 89,000 കുട്ടികൾ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. കുത്തിവെപ്പ് കുറഞ്ഞ സ്ഥലങ്ങളിലാണ് അഞ്ചാം പനി കൂടുതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാക്‌സിനേഷനെതിരെയും ജില്ലയിൽ വ്യാപക പ്രചാരണം നടന്നിരുന്നു. തുടർന്ന് മതസംഘടനകളുടെ പ്രതിനിധികളെ വിളിച്ച് ചേർത്ത് കളക്ടർ യോഗം നടത്തിയിരുന്നു.
Comments