ഇസ്ലാമാബാദ് : പാക് സൈനികനെ തലയറുത്ത് കൊലപ്പെടുത്തി താലിബാൻ . അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള ഖൈബർ പഖ്തൂൺഖ്വയിൽ വച്ചാണ് ടിടിപി പാക് സൈനികനെ വധിച്ചതെന്ന് അഫ്ഗാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി. ശവസംസ്കാരത്തിൽ പങ്കെടുക്കരുതെന്ന് പ്രദേശവാസികൾക്ക് നിർദേശം നൽകുന്ന ഭീഷണി കത്തും മൃതദേഹത്തോട് ഒപ്പം വച്ചിട്ടുണ്ട് .
ബന്നു ജില്ലയിലെ ജാനി ഖേൽ പ്രദേശത്താണ് റഹ്മാൻ സമാൻ എന്ന സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് .അഫ്ഗാൻ മാദ്ധ്യമപ്രവർത്തകൻ സുഹൈബ് സുബേരി ഉൾപ്പെടെയുള്ളവരാണ് താലിബാന്റെ ക്രൂരതയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്ക് വച്ചത് . സൈനികന്റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്താൽ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നും പ്രാദേശിക ഭാഷയായ പാഷ്തോയിൽ എഴുതിയ കത്തിൽ പറയുന്നു.
തിങ്കളാഴ്ച ബന്നു ജില്ലയിലെ ജാനി ഖേൽ പ്രദേശത്തെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി റഹ്മാനുള്ളയെയും മകൻ ഷാഹിദിനെയും ഭീകരർ വെടിവച്ചു കൊന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു . പാക് ആക്ടിവിസ്റ്റ് മലാല യൂസഫ്‌സായിയുടെ പിതാവ് സിയാവുദ്ദീൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇക്കാര്യം പങ്ക് വയ്‌ക്കുകയും ചെയ്തിരുന്നു .
റഹ്മാനുള്ളയുടെ മൃതദേഹവും മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. 10 വയസ്സുള്ള ഒരു പെൺകുട്ടി മാത്രമാണ് ഈ കുടുംബത്തിൽ ജീവിച്ചിരിക്കുന്നത്.
Comments