ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി നടത്തിയ പരാമർശങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സിഎഎ വിരുദ്ധ പ്രതിഷേധത്തിന്റെ മറവിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിലെ പ്രതി ഷർജീൽ ഇമാം. കേസിലെ മറ്റൊരു പ്രതിയായ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധി പ്രസ്താവിക്കുന്നതിനിടെ കോടതി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ഷർജീൽ ഇമാം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയെന്ന നിലയിൽ കോടതി നടത്തിയ പരാമർശങ്ങൾ നിയമവിരുദ്ധമാണെന്നാണ് ഷർജീലിന്റെ ആരോപണം.
കഴിഞ്ഞ ദിവസമായിരുന്നു ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. ഇതിനിടെ ഉമർ ഖാലിദും ഷർജീൽ ഇമാമും തമ്മിൽ ബന്ധമുള്ളതായി കോടതി വ്യക്തമാക്കുകയായിരുന്നു. ഷർജീൽ ഇമാമുമായി ഉമർ ഖാലിദിന് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഷർജീൽ കേസിലെ മുഖ്യപ്രതിയാണെന്നും പരാമർശിക്കുകയായിരുന്നു. ജെഎൻയുവിലെ മുസ്ലീം വിദ്യാർത്ഥികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ പ്രധാന അംഗമാണ് ഷർജീൽ എന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഷർജീൽ സുപ്രീംകോടതിയെ സമീപിച്ചത്.
കേസുമായി ബന്ധമില്ലാത്ത ഒരാളുടെ പേര് വിധി പ്രസ്താവിക്കുന്നതിനിടെ വലിച്ചിഴച്ചത് നിയമവിരുദ്ധമാണെന്ന് ഷർജീൽ നൽകിയ ഹർജിയിൽ പറയുന്നു.
Comments