ആലപ്പുഴ: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്കെതിരെ നടപടി. ഡോക്ടറോട് നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശം നൽകി. സീനിയർ ഗൈനക്കോളജിസ്റ്റ് ഡോക്ടർ തങ്കു കോശിയ്‌ക്കെതിരെയാണ് നടപടി.
രണ്ടാഴ്ചത്തേയ്‌ക്ക് നിർബന്ധിത അവധിയിൽ പോകാനാണ് ഡോക്ടർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും ഡോക്ടർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുക.
വ്യാഴാഴ്ച രാവിലെയാണ് പ്രസവത്തിനിടെ കൈനകരി സ്വദേശിനി അപർണ്ണയും കുഞ്ഞും മരിച്ചത്. ശസ്ത്രക്രിയയുടെ സമയത്ത് തങ്കു കോശി ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. തുടർന്ന് മെഡിക്കൽ വിദ്യാർത്ഥികളാണ് ശസ്ത്രക്രിയ നടത്തിയത് എന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ ഡോക്ടർമാർക്കെതിരെയും മറ്റ് ആശുപത്രി ജീവനക്കാർക്കെതിരെയും ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
Comments