അഹമ്മദാബാദ് : ഗുജറാത്തിൽ കോൺഗ്രസ് കോട്ടകൾ പിടിച്ചെടുത്ത് ബിജെപി. വടക്കൻ ഗുജറാത്തിലും മദ്ധ്യ ഗുജറാത്തിലും ബിജെപി ലീഡ് ശരവേഗത്തിൽ ഉയരുകയാണ്. 2017 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച പല സീറ്റുകളും കോൺഗ്രസിന് നിലനിർത്താനാകില്ലെന്നാണ് ആദ്യ ഫല സൂചനകളിൽ പുറത്തുവരുന്ന വിവരം. ആം ആദ്മിയുടെ വരവ് ഏറെ ക്ഷീണമേൽപ്പിച്ചതും കോൺഗ്രസിന് തന്നെയാണ്.
150 ലേറെ സീറ്റുകളിൽ വിജയം നേടുമെന്നാണ് ആദ്യ ഫലസൂചനകൾ വ്യക്തമാക്കുന്നത്. പലയിടത്തും പ്രവർത്തകർ ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
സൂറത്ത് ഈസ്റ്റിൽ കോൺഗ്രസ് ആണ് ലീഡ് ചെയ്യുന്നതെങ്കിൽ താരാട് സീറ്റിൽ ബിജെപി തന്നെയാണ് മുന്നിൽ. സിറ്റിംഗ് എംഎൽഎയായി കോൺഗ്രസിന്റെ ഗുലാബ്‌സിൻഹ രാജ്പുത്തിനെ പിന്നിലാക്കിക്കൊണ്ടാണ് ബിജെപി സ്ഥാനാർത്ഥി ശങ്കർ ചൗധരി മുന്നേറുന്നത്.
അങ്ക്‌ലാവിൽ കോൺഗ്രസിന് വൻ തിരിച്ചടി നൽകിക്കൊണ്ട് ബിജെപിയുടെ ഗുലാബ്‌സിൻഹ പഡിയാർ മുന്നേറുകയാണ്. മുൻ ഗുജറാത്ത് പ്രദേശ് പ്രസിഡന്റ് അമിത് ചാവ്ഡ ഏറെ പിന്നിലാണ്. കേഡ ജില്ലയിലെ അഞ്ച് സീറ്റുകളിലും ബിജെപി തന്നെയാണ് മുന്നേറുന്നത്.
വടക്കൻ ഗുജറാത്തിലെ അമ്രിയാവാഡി, ബാപുനഗർ, ബായാഡ്, ഡാനിലിംഡ, ദാന്ത, ദാരിയാപൂർ, ദിയോദർ, ധനേര, ഗാന്ധിനഗർ, ഗാട്‌ലോഡിയ, ഇദാർ, കലോൽ, മൊദാസ, പലൻപൂർ, വദ്ഗാം, വിസ്‌നഗർ എന്നിവിടങ്ങളിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്.
മദ്ധ്യ ഗുജറാത്തിലെ സീറ്റുകളിലും ബിജെപി ലീഡ് നേടുന്നുണ്ട്. അങ്ക്‌ലാവ്, നന്ദ്, ബാലാസിനോർ, ഛോട്ടാ ഉദയ്പൂർ, ദാബോയ്, ദാഹോദ്, ഗർബാഡ, ഗോദ്ര, ജേത്പൂർ, ജങ്കാടിയ എന്നിവിടങ്ങളിൽ ബിജെപിയാണ് മുന്നിൽ.
Comments