തിരുവനന്തപുരം: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്വന്തമാക്കിയ ചരിത്ര വിജയത്തിൽ സന്തോഷം പങ്കുവെച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഗുജറാത്തിൽ ഏഴാം തവണയും ബിജെപി അധികാരത്തിലെത്തിയതിൽ അഭിമാനമുണ്ട്. നരേന്ദ്രമോദിയുടെ ഭരണത്തെ ജനങ്ങൾ നെഞ്ചിലേറ്റി. ഗുജറാത്തിനെതിരായുള്ള വ്യാജപ്രചാരണങ്ങൾ അവസാനിക്കുന്നുവെന്നും, ഗുജറാത്ത് മോഡൽ പഠിക്കാൻ കൂടൂതൽ പേർ വരുമെന്നും അദ്ദഹം പറഞ്ഞു. ഗുജറാത്തിൽ ബിജെപിയുടെ പ്രചാരണത്തിൽ സജീവ സാന്നിധ്യമായിരുന്നു വി. മുരളീധരൻ.
‘ഗുജറാത്തിൽ ഏഴാം തവണയും ഭാരതീയ ജനതാ പാർട്ടി അധികാരം ഉറപ്പിച്ചു. അഭിമാനവും ആഹ്ലാദവുമുണ്ട്. നരേന്ദ്രമോദിയുടെ സദ്ഭരണത്തെയാണ് ഗുജറാത്തിലെ ജനം ഒരിക്കൽ കൂടി നെഞ്ചിലേറ്റിയത്. സാനന്ദയിലെ പ്രചാരണവേളയിൽ ഞാൻ മനസിലാക്കിയ ജനവികാരം നൂറു ശതമാനം ശരിയെന്ന് തെളിയിക്കുന്നതാണ് ഗുജറാത്ത് ഫലം. ഡബിൾ എഞ്ചിൻ സർക്കാർ ഗുജറാത്തിനെ വീണ്ടും അനുകരണീയ മാതൃകയാക്കും. ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ കൂടുതൽ പേർ വരട്ടെ. ആ മോഡൽ രാജ്യത്തെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും. വ്യാജപ്രചാരകർ തല കുനിക്കട്ടെ. മോദിജിയുടെ ദർശനങ്ങളിലൂന്നി തിരഞ്ഞെടുപ്പ് പ്രവർത്തനം വിജയകരമാക്കിയ എല്ലാ പ്രവർത്തകർക്കും ഹൃദയാഭിവാദ്യം’ എന്ന് വി.മുരളീധരൻ പറഞ്ഞു.
ഗുജറാത്തിനെ താമരപ്പാടമാക്കിയെന്ന് വിശേഷിപ്പിക്കാവുന്ന വിജയമാണ് ബിജെപി സ്വന്തമാക്കിയത്. ആകെയുള്ള 182 സീറ്റിൽ 158 സീറ്റിലും ബിജെപി വിജയം ഉറപ്പിച്ചു. ഇതോടെ ഏഴാം തവണയാണ് ബിജെപി ഗുജറാത്തിൽ തുടർച്ചയായി അധികാരത്തിലെത്തുന്നത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസാകട്ടെ നിലംപരിശായ കാഴ്ചയാണ് കണ്ടത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബിജെപി സ്വന്തമാക്കിയത്.
Comments