ന്യൂഡൽഹി: യൂട്യൂബിലെ അശ്ലീല വീഡിയോ കണ്ടതുമൂലം തൊഴിൽ പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടെന്ന് കാണിച്ച് ഹർജിയുമായി യുവാവ് സുപ്രീം കോടതിയെ സമീപിച്ചു. ജോലി നഷ്ടപ്പെടാൻ ഇടയാക്കിയത് യൂട്യൂബാണ്. പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നതിനിടെ അശ്ലീല വീഡിയോ പരസ്യങ്ങൾ കാണിച്ച് യൂട്യൂബ് തന്റെ ശ്രദ്ധ വ്യതിചലിപ്പിച്ചു. ആയതിനാൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം.
തൊഴിൽ പ്രവേശന പരീക്ഷയിൽ പരാജയപ്പെടാൻ കാരണമായ യൂട്യൂബിൽ നിന്ന് 75,000 രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹർജിക്കാരനായ ആനന്ദ് കിഷോർ ചൗധരി വ്യക്തമാക്കി. എന്നാൽ കിഷോറിന്റെ വാദം സുപ്രീം കോടതി തള്ളി. കൂടാതെ 25,000 രൂപ യുവാവിന് പിഴ ചുമത്തുകയും ചെയ്തു.
പരീക്ഷയ്‌ക്ക് വേണ്ടി തയ്യാറെടുക്കുന്നതിനായി പഠിക്കാൻ ഇരിക്കുമ്പോഴാണ് യൂട്യൂബിൽ അശ്ലീല വീഡിയോയുടെ പരസ്യങ്ങളും മറ്റും വന്നത്. പഠനവുമായി ബന്ധപ്പെട്ട ചില ഗവേഷണം നടത്തുന്നതിന് യൂട്യൂബ് നോക്കേണ്ടത് അനിവാര്യമായിരുന്നു. അതിനാൽ ഇടയ്‌ക്ക് കയറി വന്ന അശ്ലീല വീഡിയോ നോക്കാൻ നിർബന്ധിതനായി. ഇതുമൂലം ശ്രദ്ധ വ്യതിചലിക്കുകയും ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്തു. തൽഫലമായി പരീക്ഷയ്‌ക്ക് തോറ്റുവെന്നായിരുന്നു കിഷോർ ഹർജിയിൽ പറഞ്ഞിരുന്നത്.
ഹർജി പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ യുവാവിന്റെ വാദം പൂർണമായും തള്ളുകയായിരുന്നു. യൂട്യൂബ് കാണാതിരിക്കുകയോ നോക്കാതിരിക്കുകയോ ചെയ്യാമായിരുന്നിട്ടും ആ പോംവഴി സ്വീകരിക്കാൻ ഹർജിക്കാരൻ തയ്യാറായില്ല. മാത്രവുമല്ല ഇത്തരമൊരു ഹർജി ബാലിശമാണ്. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുമെന്നും ജസ്റ്റിസ് പറഞ്ഞു.
എന്നാൽ കോടതിയുടെ മറുപടി കേട്ട യുവാവ് തന്നോട് ദയ കാണിക്കണമെന്ന് അപേക്ഷിച്ചു. ഒടുവിൽ പിഴത്തുക 25,000മായി ചുരുക്കുകയായിരുന്നു ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ.
Comments