അമരാവതി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രത്യേക കാരവാൻ ഇറക്കി തെന്നിന്ത്യൻ സൂപ്പർതാരവും ജനസേന പാർട്ടി നേതാവുമായ പവൻ കല്യാൺ. വരാഹി എന്ന് പേരിട്ട കസ്റ്റമൈഡ് വാഹനമാണ് അദ്ദേഹം പുറത്തിറക്കിയത്. 2024 തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനാണ് പുതിയ വാഹനം ഇറക്കിയിരിക്കുന്നത്. അതേസമയം വാഹനം പുറത്തിറങ്ങിയതിന് പിന്നാലെ ഇതിന്റെ നിറവും വിവാദമായി.
സൈനിക വാഹനങ്ങളുടേതിന് സമാനമാണ് നിറം. വരാഹി തിരഞ്ഞെടുപ്പ് യുദ്ധത്തിന് ഒരുങ്ങിയെന്ന ക്യാപ്ഷനോടെ കഴിഞ്ഞ ദിവസമാണ് വാഹനത്തിന്റെ വീഡിയോ താരം പുറത്തുവിട്ടത്. അംഗരക്ഷകരുടെ അകമ്പടിയോടെ വാഹനം കടന്നുവരുന്നതായിരുന്നു ദൃശ്യങ്ങൾ. വാഹനത്തിന്റെ മുൻഭാഗത്ത് ഇരുവശങ്ങളിലും അംഗരക്ഷകർക്ക് നിൽക്കാൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ട്.
ഉന്നത സുരക്ഷാ സംവിധാനങ്ങളും ആധുനിക സാങ്കേതികവിദ്യയും ഈ കസ്റ്റമൈസ്ഡ് ട്രക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. പലയിടത്തായി സിസിടിവി ക്യാമറകളും നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കസ്റ്റമൈസ് ചെയ്തതിനാൽ തന്നെ ഒരു സമ്മേളനത്തെ പോലും അഭിസംബോധന ചെയ്യാൻ സാധിക്കുന്ന വലിയ സൗണ്ട് സിസ്റ്റവും സജ്ജമാക്കിയിട്ടുണ്ട്. വലിയ റാലികളെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കാവുന്ന ആധുനിക ശബ്ദ സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വരാഹിയിലെ സിസിടിവി ക്യാമറകൾ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് തത്സമയം സെർവറിലേക്ക് അപ്ലോഡ് ചെയ്യും. വാഹനത്തിൽ രണ്ട് പേർക്ക് സഞ്ചരിക്കാം. ഓഫീസായും ഉപയോഗിക്കാം.
അതേസമയം വാഹനത്തിന്റെ നിറത്തെ വിമർശിച്ച് വൈഎസ്ആർസിപി പാർട്ടി രംഗത്തെത്തി. ആദ്യം നിങ്ങൾ എന്റെ സിനിമകൾ നിർത്തി,പിന്നെ എന്നെ വാഹനത്തിൽ നിന്നോ ഹോട്ടൽമുറിയിൽ നിന്നോ പുറത്തിറങ്ങാൻ അനുവദിച്ചില്ല. വിശാഖപട്ടണം വിടാൻ നിർബന്ധിച്ചു. ഇപ്പോഴിതാ എന്റെ വാഹനത്തിന്റെ നിറവും നിങ്ങൾക്ക് പ്രശ്നമായിരിക്കുന്നു. ഇനി ഞാൻ ശ്വസിക്കുന്നതും നിർത്തണോ? എന്നായിരുന്നു ട്വിറ്ററിലൂടെ പവൻ കല്യാണിന്റെ പ്രതികരണം.
അതിനിടെ ഒലിവ് പച്ച നിറത്തിലുളള വാഹനം പവൻ കല്യാൺ ഉപയോഗിക്കുമെന്ന് കരുതുന്നില്ലെന്ന് ആന്ധ്ര അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രസാദ് റാവു പ്രതികരിച്ചു. സെൻട്രൽ വെഹിക്കിൾ ആക്ട് അനുസരിച്ച് സൈനിക വാഹനങ്ങൾ ഒഴികെയുളള സ്വകാര്യ വാഹനങ്ങൾക്ക് ഒലിവ് പച്ച നിറം ഉപയോഗിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ സമയത്ത് ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Comments