തിരുവനന്തപുരം: അസാന്നിധ്യത്തിലും ഭരണകൂട ഭീകരതയ്‌ക്കുള്ള മറുപടി പ്രതീകാത്മകമായി നൽകി ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദി. രാജ്യാന്തര ചലചിത്രോത്സവത്തിനായി ജ്യൂറി അംഗത്തിന്റെ പക്കൽ സ്വന്തം മുടി മുറിച്ച് നൽകിയായിരുന്നു മഹ്നാസ് മുഹമ്മദി സാന്നിധ്യം അടയാളപ്പെടുത്തിയത്.
മഹ്നാസ് മുഹമ്മദിക്കാണ് ഇത്തവണ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം. ഇറാൻ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നതിനെ തുടർന്ന് ഭരണകൂടം മഹ്നാസിന് യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതേ തുടർന്നാണ് അവർക്ക് കേരളത്തിലെത്താൻ സാധിക്കാതെ വന്നത്. എങ്കിലും ജ്യൂറി അംഗം അതീന റേച്ചൽ സംഗാനിയുടെ കൈവശം കൊടുത്തയച്ച സ്വന്തം മുടിയിലൂടെ മഹ്നാസ് തന്റെ സാന്നിധ്യവും, നിലപാടും അറിയിക്കുകയായിരുന്നു. മഹ്നാസിന് വേണ്ടി അവാർഡ് ഏറ്റുവാങ്ങിയ അതീവ,മുടി വേദിയിൽ വച്ച് ഉയർത്തിക്കാട്ടി. നിറഞ്ഞ കൈയ്യടികളോടെ സദസ് ഇതിനെ സ്വീകരിച്ചു.
അതേസമയം ചലച്ചിത്ര മേളകളെ സങ്കുചിതമായ ആശയങ്ങളുടെ പ്രചാരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷനായ ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി, മന്ത്രി ആന്റണി രാജുവിന് നൽകി ഫെസ്റ്റിവൽ ബുക്കും മന്ത്രി ജി ആർ അനിൽ മേയർ ആര്യാ രാജേന്ദ്രന് നൽകി ഫെസ്റ്റിവൽ ബുള്ളറ്റിനും പ്രകാശനം ചെയ്തു. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയായി. പ്രേക്ഷകർക്കായി പ്രത്യേക സംഗീത വിരുന്നും ഒരുക്കി.
Comments