അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിട്ടത് സമാനതകൾ ഇല്ലാത്ത തിരിച്ചടി. സംസ്ഥാനത്തെ 33 ജില്ലകളിൽ 21 എണ്ണത്തിലും ഒരു സീറ്റ് പോലുമില്ലാതെയാണ് പാർട്ടി ഇക്കുറി തകർന്നടിഞ്ഞത്. വോട്ടുകളുടെ വിശദമായ കണക്കുകൾ പുറത്തു വരുമ്പോഴാണ് കോൺഗ്രസിന്റെ പരാജയത്തിന്റെ ആഴം കൂടുതൽ വ്യക്തമാകുന്നത്.
182 സീറ്റുകളിൽ കോൺഗ്രസ് 17 എണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. പാർട്ടിയുടെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിൽ പോലും ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങിയത്.
ബനസ്കന്തയിൽ നിന്ന് മൂന്ന് സീറ്റുകളും ആനന്ദ്, പടാൻ, അഹമ്മദാബാദ് ജില്ലകളിൽ രണ്ട് വീതം സീറ്റുകളും പാർട്ടി നേടി. നവസാരി, സൂറത്ത്, സബർകാന്ത, മഹിസാഗർ, ജുനഗഡ്, ഗിർ സോമനാഥ്, പോർബന്ദർ, മഹേശന ജില്ലകളിലെ ഓരോ സീറ്റിലും കോൺഗ്രസ് വിജയിച്ചു. 2017 ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പാർട്ടിയുടെ വോട്ട് വിഹിതവും കുറഞ്ഞിട്ടുണ്ട്. 41 ശതമാനത്തിൽ നിന്ന് 27.3 ശതമാനമായിട്ടാണ് വോട്ട് വിഹിതം കുറഞ്ഞത്.
2017 ൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന സൗരാഷ്‌ട്ര മേഖലയിൽ 48 ൽ 28 സീറ്റുകളും കോൺഗ്രസാണ് നേടിയിരുന്നത്. എന്നാൽ ഇത്തവണ 40 സീറ്റുകളും ബിജെപി പിടിച്ചെടുത്തു. മേഖലയിൽ ശക്തമായ പ്രചാരണം നടത്തിയിട്ട് പോലും മൂന്ന് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗരാഷ്‌ട്രയിൽ ബിജെപിക്ക് 48.23 ശതമാനം വോട്ടും കോൺഗ്രസിന് 26 ശതമാനവും എഎപിക്ക് 20 ശതമാനം വോട്ടുമാണ് ലഭിച്ചത്.
Comments