ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ആഭ്യന്തര അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് തള്ളി കുടുംബം. ഡോക്ടറെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കുടുംബം ആരോപിച്ചു. യുവതിയ്‌ക്ക് ചികിത്സ നൽകുന്നതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും, നേരത്തെയുണ്ടായിരുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആഭ്യന്തര കമ്മീഷന്റെ അന്വേഷണത്തിലെ കണ്ടെത്തൽ.
ആശുപത്രിയെ സംരക്ഷിക്കുന്ന രീതിയിലാണ് തങ്ങളുടെ മൊഴി രേഖപ്പെടുത്തിയതെന്ന് കുടുംബം പറഞ്ഞു. മരിച്ച അപർണക്ക് ഹൃദയത്തിനും നട്ടെല്ലെനും പ്രശ്‌നമുണ്ടായിരുന്നുവെന്ന റിപ്പോർട്ടിലെ കണ്ടെത്തൽ തെറ്റാണ്. അനസ്‌തേഷ്യ നൽകിയതിലെ പിഴവാണ് ഹൃദയത്തിന് തകരാർ ഉണ്ടാക്കിയത്. ഡോ തങ്കു കോശി ആരോഗ്യമന്ത്രിയുടെ അടുത്തയാളാണ്. വ്യക്തിപരമായ സ്വാധ്വീനത്താൽ കേസ് ഇല്ലാതാക്കാനാണ് തങ്കു കോശി ശ്രമിക്കുന്നത്. തങ്ങൾക്ക് നീതി കിട്ടണമെന്നും കുടുംബം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ആഭ്യന്തര അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മെഡിക്കൽ കോളേജ് അധികൃതർക്ക് മുൻപാകെ സമർപ്പിച്ചത്. കുടുംബം ഉയർത്തിയ പരാതികളെ അപ്പാടെ തള്ളിക്കളയുന്ന തരത്തിലായിരുന്നു റിപ്പോർട്ട്. ഡോ. തങ്കു കോശി ശസ്ത്രക്രിയ സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും, മെഡിക്കൽ വിദ്യാർത്ഥികൾ ശസ്ത്രക്രിയ നടത്തിയതാണ് മരണത്തിന് കാരണമായത് എന്നുമായിരുന്നു കുടുംബം ആരോപിച്ചിരുന്നത്. എന്നാൽ തങ്കു കോശി ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ യുവതിയ്‌ക്കും കുഞ്ഞിനും മറ്റൊരു ഡോക്ടറുടെ വിദഗ്ധ ചികിത്സ ലഭിച്ചെന്നും അവകാശപ്പെടുന്നുണ്ട്.
Comments