ഹൈദരാബാദ്: ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരരുത് എന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ശ്രദ്ധ വാക്കർ വധക്കേസ് ലവ് ജിഹാദിന്റെ ഭാഗമല്ല എന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അടക്കമുള്ള ബിജെപി നേതാക്കൾ ലവ് ജിഹാദ് എന്ന് ആരോപിക്കുന്നത് നിർത്തണമെന്നുമാണ് ഒവൈസിയുടെ ആവശ്യം.
‘ ഹിമന്ത ബിശ്വ ശർമ്മ ഒരു മുഖ്യമന്ത്രിയാണ്. ലവ് ജിഹാദ് ആരോപിച്ച് അസമിൽ വിദ്വേഷം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അദ്ദേഹം ശ്രമിക്കുന്നത്. പ്രണയം പ്രണയമാണ്, അതിൽ ജിഹാദില്ല. ലവ് ജിഹാദ് എന്ന പദം തീർത്തും അരോചകമാണ്. എന്തിനാണ് ഇതിനെതിരെ നിയമം കൊണ്ടുവരുന്നത്?. ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വന്ന് അസമിൽ വിദ്വേഷം സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രി. ലൗ ജിഹാദിനെക്കുറിച്ചുള്ള ഒരു വിവരവും ബിജെപി നേതാക്കൾക്ക് അറിയില്ല’ എന്നും ഒവൈസി പറഞ്ഞു.
അതേസമയം, ലൗ ജിഹാദിനെതിരെ കർശനമായ നിയമം കൊണ്ടുവരണമെന്ന് ഹിമന്ത ബിശ്വ ശർമ്മ ആവശ്യപ്പെട്ടിരുന്നു. മതപരിവർത്തനം രാജ്യവ്യാപകമായി വലിയ ആശങ്ക സൃഷ്ടിക്കുകയാണെന്ന് വിശ്വഹിന്ദു പരിഷത്തും പറഞ്ഞു. ലൗ ജിഹാദ് മതപരിവർത്തനത്തിന്റെ ഏറ്റവും ഹീനവും ക്രൂരവും മനുഷ്യത്വരഹിതവുമായ രൂപമാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ബിഹാർ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന, കേരളം, ഡൽഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ പോലീസ് രജിസ്റ്റർ ചെയ്ത 400-ലധികം കേസുകളുടെ പട്ടികയും വിഎച്ച്പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിൻ പുറത്തു വിട്ടു.
Comments