ഡൽഹി: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ശേഷിക്കെ, തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അധികാരത്തിലെത്തിയ ശേഷം മാത്രമെ മുഖ്യമന്ത്രിയും മന്ത്രിമാരും ആരാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുകയുള്ളു. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചെയ്യുന്നതുപോലെ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് പാർട്ടിയിലേക്ക് ആളുകളെ ആകർഷിക്കണമെന്നും കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും ഖാർഗെ ആവശ്യപ്പെട്ടു.
‘കർണാടകയിൽ നമ്മൾ സർക്കാർ കൊണ്ടു വരണം. ഞാൻ ഇന്ന് എഐസിസി പ്രസിഡന്റാണ്, എന്റെയും പാർട്ടിയുടെയും ബഹുമാനാർത്ഥം നിങ്ങൾ കർണാടകയിൽ കോൺഗ്രസ് സർക്കാരിനെ അധികാരത്തിലെത്തിക്കണം. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും പൊതുപ്രവർത്തനങ്ങൾ നടത്തി കോൺഗ്രസിനെ ശക്തിപ്പെടുത്തുകയും ചെയ്യണം. ബിജെപിയ്ക്ക് ജനങ്ങൾക്കിടയിൽ സ്വാധീനം വർദ്ധിക്കുന്നതെങ്ങനെ എന്ന് കണ്ടു പഠിക്കൂ. കർണാടകയിൽ വിജയിക്കാനുള്ള ശ്രമങ്ങൾ ബിജെപി തുടങ്ങി കഴിഞ്ഞു’.
ജനങ്ങൾ നരേന്ദ്രമോദിയുടെ പേര് ജപിക്കുന്നു. ബിജെപിയുടെ പ്രവർത്തനം എങ്ങനെയാണെന്ന് മനസ്സിലാക്കൂ. മോദിയെ പോലെ, അമിത് ഷായെ പോലെ, അവരുടെ എല്ലാ മന്ത്രിമാരെയും സാധാരണ പ്രവർത്തകരെയും പോലെ നഗരങ്ങളും ഗ്രാമങ്ങളും സന്ദർശിച്ച് സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ജനങ്ങളെ കോൺഗ്രസിലേയ്ക്ക് ആകർഷിക്കണം. എന്റെ ഈ ഉപദേശത്തിന് വില കൽപ്പിച്ച് കോൺഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിക്കണം’ എന്നാണ് പാർട്ടി നേതാക്കളോട് ഖാർഗെ പറഞ്ഞത്.
Comments