കോഴിക്കോട് : നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അമ്പായത്തോട് ഷാനിദ് മൻസിലിൽ നംഷിദിനെ (35) ആണ് താമരശ്ശേരി ചുങ്കത്തെ പഴയ ചെക്പോസ്റ്റിനടുത്തുള്ള വർക്ക്ഷോപ്പിൽവെച്ച് പോലീസ് പിടികൂടിയത്. 7.060 ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
എംഡിഎംഎ കാറിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കാറിന്റെ എസി വെന്റിൽ ഇത് ഒളിപ്പിച്ച് കടത്തുകയായിരുന്നു. ഡാഷ്ബോർഡിനുള്ളിൽ നിന്ന് പാക്കിംഗ് സാധനങ്ങളും ത്രാസും കണ്ടെടുത്തു.
ബംഗളൂരുവിൽ നിന്ന് മൊത്തവിലയ്ക്ക് വാങ്ങി നാട്ടിലെത്തിച്ച് വിൽക്കുകയാണ് ഇവരുടെ രീതി. ഗ്രാമിന് 1000 രൂപ നൽകി ഏജന്റുമാർ മുഖേന എത്തിക്കുന്ന എംഡിഎംഎ അയ്യായിരം രൂപയ്ക്കാണ് ഇവിടെ വിൽക്കുന്നത്. രണ്ട് മാസമായി എക്സൈസും പോലീസും ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
താമരശ്ശേരി കേന്ദ്രീകരിച്ചുള്ള ലഹരിവിൽപ്പന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. നേരത്തെ ഗൾഫിൽ ജോലി ചെയ്തിരുന്ന നംഷിദ് ലോക്ഡൗൺ കാലത്ത് നാട്ടിലെത്തിയ ശേഷമാണ് ലഹരി വിൽപ്പനയിലേക്ക് തിരിഞ്ഞത്. മയക്കുമരുന്ന് കടത്തിയ KL 14 H 1600 നമ്പറുള്ള കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments