അമരാവതി: തെലങ്കാനയിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് 31 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നൂറോളം പേർ ചേർന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറിയായിരുന്നു യുവതിയെ തട്ടിക്കൊണ്ടുപോയത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ അഡിബാട്‌ലയിലായിരുന്നു സംഭവം.
നവീൻ റെഡ്ഡിയെന്ന യുവാവ് 23-കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും എന്നാൽ പെൺകുട്ടി ഈ ആവശ്യം നിരസിക്കുകയും ചെയ്തതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി.
വീട്ടിലേക്ക് അതിക്രമിച്ചെത്തിയ നൂറോളം പേർ യുവതിയുടെ വീടും മുറ്റത്ത് കിടന്നിരുന്ന കാറും അടിച്ചുതകർത്തിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും വലിച്ചിഴച്ച് പിടിച്ചുകൊണ്ടുപോയത്. യുവതിയുടെ മാതാപിതാക്കൾ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
സംഭവം അറിഞ്ഞെത്തിയ പോലീസ് ആറ് മണിക്കൂറിനുള്ളിൽ യുവതിയെ രക്ഷപ്പെടുത്തി. അതേസമയം ആക്രമണത്തിന് പദ്ധതിയിട്ട നവീൻ റെഡ്ഡിക്കായി തിരച്ചിൽ തുടരുകയാണെന്നാണ് വിവരം.
Comments