ഇടുക്കി: നെടുങ്കണ്ടത്ത് 30 പേർക്ക് പേൻ കടിയേറ്റ് പരിക്കേറ്റതായി റിപ്പോർട്ട്. കുരുമുളക് തോട്ടങ്ങളിൽ ജോലി ചെയ്യുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് പേനിന്റെ കടിയേറ്റത്. നെടുങ്കണ്ടം പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന പൊന്നാമല പ്രദേശത്താണ് സംഭവം.
വിറകും കരിയിലയും ശേഖരിക്കുന്നതിനിടെയാണ് പലർക്കും കടിയേറ്റത്. പേൻ കടിച്ച ഭാഗത്ത് ചുവന്നുതടിക്കുകയും ഒരാഴ്ചയോളം നീറ്റൽ അനുഭവപ്പെടുകയും ചെയ്യുന്നുവെന്നാണ് ജനങ്ങൾ പറയുന്നത്. പ്രത്യേകത തരം പേനാണ് ആളുകളുടെ ദേഹത്ത് കടിച്ച് പരിക്കേൽപ്പിച്ചതെന്ന് വിദഗ്ധ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സാധാരണയായി കാട്ടുപന്നികളിലും കുരങ്ങൻമാരിലും കണ്ടുവരുന്ന തരം പേനുകളാണിതെന്ന് സൂചനയുണ്ട്. പേനിന്റെ ആക്രമണം വാർത്തയായതോടെ പട്ടംകോളനി മെഡിക്കൽ ഓഫീസറും സംഘവും പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.
മെഡിക്കൽ ക്യാമ്പിനെത്തിയ സംഘം ആക്രമണത്തിന് ഇടയാക്കിയ പേനുകളെ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചു. ഹാർഡ് ടിക് എന്നയിനം ജീവിയാണിതെന്നാണ് നിഗമനം. കാലാവസ്ഥാ വ്യതിയാനമാകാം ഇവ ജനവാസ മേഖലകളിലേക്ക് എത്തുന്നതിനും വംശവർധനവുണ്ടാകുന്നതിനും കാരണമായതെന്ന് വിദഗ്ധർ കരുതുന്നു.
പേനിന്റെ കടിയേറ്റ് പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങളും പരിശോധനാ റിപ്പോർട്ടും ജില്ലാ മെഡിക്കൽ ഓഫീസർക്ക് ക്യാമ്പിനെത്തിയ സംഘം കൈമാറിയിട്ടുണ്ട്. കടിയേറ്റവർക്ക് പനിയോ മറ്റ് ലക്ഷണങ്ങളോ ഉണ്ടെങ്കിൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എത്തണമെന്നാണ് നിർദേശം.
Comments