മലപ്പുറം :മുസ്ലീം ലീഗിന് എംവി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുൻ എംഎൽഎ കെഎം ഷാജി. വിശ്വാസ പ്രമാണങ്ങൾ അടിയറവയ്‌ക്കാൻ ലീഗ് തയ്യാറല്ല. മുസ്ലീം ലീഗ് വർഗീയ പാർട്ടിയാണെന്ന് പറഞ്ഞാലും പ്രശ്‌നമില്ലെന്ന് കെഎം ഷാജി പറഞ്ഞു.
കേരളത്തിൽ വോട്ടിന് വേണ്ടി ക്രിസ്ത്യൻ മുസ്ലീം സമുദായങ്ങളെ സിപിഎം തമ്മിലടിപ്പിച്ചു. ഇപ്പോൾ ഇടതുപക്ഷത്തിന് ജനപിന്തുണ ഇല്ലാത്തത് കൊണ്ടാണ് ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത്. ലീഗിന് സിപിഎമ്മിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും വർഗീയ പാർട്ടിയെന്ന് പറഞ്ഞാലും പ്രശ്‌നമില്ലെന്നും കെഎം ഷാജി വ്യക്തമാക്കി.
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് വർഗീയ പാർട്ടിയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശം. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് മുസ്ലീം ലീഗ്. പാർട്ടി രേഖകളിലും അങ്ങനെയാണ് വിശദീകരിച്ചിരിക്കുന്നത്. അല്ലാതെ അത് വർഗീയപാർട്ടിയാണെന്നൊന്നും പറഞ്ഞിട്ടില്ല. വർഗീയ നിലപാട് സ്വീകരിക്കുന്നത് എസ്ഡിപിഐ പോലുള്ള സംഘടനകളാണ് എന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.
ഏറെ നാളായി മുസ്ലീം ലീഗിനോട് സിപിഎം മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ചാൻസിലർ വിഷയത്തിലടക്കം സർക്കാരിന് അനുകൂലമായ നിലപാടാണ് ലീഗും സ്വീകരിച്ചിരുന്നത്. ഇതിലൂടെ ലീഗിനെ ഇടതുപക്ഷത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്നും അതിന്റെ ഭാഗമായാണ് മുസ്ലീം ലീഗ് പ്രീണനമെന്നുമാണ് കുറ്റപ്പെടുത്തൽ.















