കേരളത്തെ നടുക്കിയ 2018-ലെ പ്രളയം സിനിമയാകുന്നുവെന്ന വാർത്ത ഏറെ ആകാംക്ഷയോടെയാണ് മലയാളികൾ സ്വീകരിച്ചത്. പ്രളയകാലത്തെ നടുക്കുന്ന നിമിഷങ്ങളെ ഓർമ്മപ്പെടുത്തി ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ എത്തിയിരിക്കുകയാണ്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ജൂഡ് ആന്റണി ചിത്രമാണ് 2018. വമ്പൻ താരനിരയിലെത്തുന്ന സിനിമ കേരളം കണ്ട മഹാപ്രളയത്തെ കൃത്രിമത്വം ഒട്ടുമില്ലാതെയാണ് പ്രേക്ഷകർക്ക് മുമ്പിലെത്തിക്കുകയെന്ന് ടീസർ വ്യക്തമാക്കുന്നു. മിന്നൽ മുരളിയുടെ പിന്നിൽ പ്രവർത്തിച്ച അതേ വിഎഫ്എക്‌സ് സംഘമാണ് 2018ലുമുള്ളതെന്ന് നിർമ്മാതാവ് നേരത്തെ അറിയിച്ചിരുന്നു.
പ്രളയത്തെ അതിജീവിച്ച സംസ്ഥാനത്തിന്റെ കഥ പറയുമ്പോൾ ദുരന്തത്തെ വ്യക്തമാക്കുന്ന നിരവധി പ്രതീകങ്ങളെ ഉൾക്കൊള്ളിച്ചാണ് ടീസറും പുറത്തിറക്കിയിരിക്കുന്നത്. മഴ മുന്നറിയിപ്പും, സർക്കാരിന്റെ ഇടപെടലും, നാട്ടുകാരുടെ രക്ഷാപ്രവർത്തനവും, സാധാരണക്കാരുടെ ദുരിതവും, രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികളും സൈന്യവും, മാദ്ധ്യമപ്രവർത്തകരുടെ നിർണായക സാന്നിധ്യവും, ജീവൻ മരണ പോരാട്ടവുമെല്ലാം വ്യക്തമാക്കുന്നതാണ് ടീസർ. പ്രളയത്തിന്റെ ഭയാനകതയും അതിജീവിച്ച മഹാദുരന്തവും തനിമ ചോരാതെ പ്രേക്ഷകർക്ക് മുമ്പിലെത്തുമെന്നത് സുനിശ്ചിതം..















