ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീൻസ് 94 ലക്ഷം രൂപയ്‌ക്ക് വിറ്റുപോയി. നോർത്ത് കരോലിനയ്‌ക്ക് സമീപം 1857ൽ തകർന്ന കപ്പലിനുള്ളിൽ നിന്നാണ് ഏറ്റവും പഴക്കമേറിയതായി കരുതപ്പെടുന്ന ജീൻസ് കണ്ടെത്തിയത്. 1,14,000 യുഎസ് ഡോളറിനാണ് ഈ ജീൻസ് വിറ്റുപോയത്. ഹെവി ഡ്യൂട്ടി ചെയ്തിരുന്ന ഖനി തൊഴിലാളിയുടേതായി കരുതുന്ന അഞ്ച് ബട്ടണുകളുള്ള ജീൻസാണിത്.
സ്വർണത്തിന്റെ കപ്പലെന്ന് വിശേഷിപ്പിച്ചിരുന്ന എസ്എസ് സെൻട്രൽ അമേരിക്ക എന്ന കപ്പലിൽ നിന്നാണ് ജീൻസ് കണ്ടെടുത്തത്. പനാമയിൽ നിന്ന് ന്യൂയോർക്കിലേക്ക് 1857ൽ യാത്ര ചെയ്യുമ്പോൾ ചുഴലിക്കാറ്റിൽപ്പെട്ട് കപ്പൽ മുങ്ങുകയായിരുന്നു. അന്ന് 425 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. അന്ന് കപ്പലിൽ ജോലി ചെയ്തിരുന്നയാളുടെ ജീൻസായി ഇത് കരുതപ്പെടുന്നു.
അതേസമയം ഈ ജീൻസ് നിർമ്മിച്ച കമ്പനിയേതാണെന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തുടരുകയാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ വസ്ത്ര നിർമാതാക്കളായ ലെവി സ്ട്രോസ് എന്ന കമ്പനിയാണ് ജീൻസ് നിർമ്മിച്ചതെന്ന് ഒരു വശത്ത് വാദം ഉയരുന്നുണ്ടെങ്കിലും ഇവർ ആദ്യമായി നിർമ്മിച്ചുവെന്ന് പറയപ്പെടുന്ന ജീൻസ് 1873-ലായിരുന്നു ഉണ്ടായത്. അതായത് കപ്പൽ തകർന്ന് 16 വർഷത്തിന് ശേഷമാണ് ഇത് സംഭവിച്ചത്. അതിനാൽ പുരാതനമായ ജീൻസ് തയ്യാറാക്കിയത് ലെവി സ്ട്രോസ് ആണെന്ന വാദത്തെ ഭൂരിഭാഗം പേരും എതിർക്കുന്നു.
Comments