ന്യൂഡൽഹി : വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ യുഎപിഎ ചുമത്തി ജയിലിൽ കഴിയുന്ന ജെഎൻയു നേതാവ് ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് വിചാരണ കോടതി. സഹോദരിയുടെ നിക്കാഹിൽ പങ്കെടുക്കുന്നതിനായി ഏഴ് ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്.
ഈ മാസം 23 മുതൽ 30 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 30 ന് പോലീസിന് മുന്നിൽ ഹാജരാകണം. രണ്ടാഴ്ച ജാമ്യം അനുവദിക്കണമെന്നായിരുന്നു ഉമർ ഖാലിദിന്റെ ഹർജി.
2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലൊന്നിൽ ഉമർ ഖാലിദിനെയും യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ് അംഗം ഖാലിദ് സൈഫിയെയും ഡൽഹിയിലെ കർക്കർദൂമ കോടതി ഈ മാസം ആദ്യം കുറ്റവിമുക്തരാക്കിയിരുന്നു. ഈ കേസിൽ ഇരുവരും ജാമ്യത്തിലിറങ്ങിയെങ്കിലും വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു.
ഉമർ ഖാലിദിനും ഖാലിദ് സൈഫിക്കും എതിരെ യുഎപിഎ നിയമപ്രകാരം കുറ്റം ചുമത്തി ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ രാജ്യത്ത് കലാപം അഴിച്ചുവിടാനാണ് ഉമർ ഖാലിദ് ഉൾപ്പെടെ ശ്രമിച്ചത് എന്നാണ് കണ്ടെത്തൽ. ഇതിനായി നിരവധി ഗൂഢാലോചനകളിലും ഖാലിദ് പങ്കെടുത്തതിന് തെളിവുകളും ലഭിച്ചിട്ടുണ്ട്.
Comments