ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിയിൽ ആകാശ മാർഗവും പ്രകോപനം നടത്തി ചൈന. യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് ഡ്രോണുകൾ കടന്നുകയറാൻ ശ്രമിച്ചു. അരുണാചൽ പ്രദേശിലെ തവാംഗ് അതിർത്തിയിലാണ് ചൈന പ്രകോപനം സൃഷ്ടിക്കുന്നത്. ഇവയെ ഇന്ത്യൻ സൈനിക വിമാനങ്ങൾ തുരത്തുകയായിരുന്നു.
കഴിഞ്ഞ കുറേ ആഴ്ചകളായി രാജ്യത്തിന് നേരെ ആക്രമണം നടത്താനുള്ള ഒരുക്കത്തിലായിരുന്നു ചൈനയെന്ന് എന്ന് രഹസ്യാന്വേഷണ ഏജൻസികൾ വിവരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്ക് നിരീക്ഷണ ഡ്രോണുകൾ അയച്ചിരുന്നു. രണ്ടോ മൂന്നോ തവണ ഇത്തരം ഡ്രോണുകൾ സുരക്ഷാ സേനയുടെ ശ്രദ്ധിയൽ പെട്ടിട്ടുണ്ട്. തുടർന്ന് ഇന്ത്യൻ സൈന്യം, സൈനിക വിമാനങ്ങളുടെ സഹായത്തോടെ ഇവയെ തുരത്തി. സുഖോയ് സു-30 എംകെഐ വിമാനങ്ങൾ ഉപയോഗിച്ചാണ് ഡ്രോണുകളെ പ്രതിരോധിച്ചത്.
ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കുന്ന എല്ലാ ഡ്രോണുകളെയും സുഖോയ് വിമാനങ്ങളുടെ സഹായത്തോടെയാണ് പ്രതിരോധിച്ചത്. യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് ഡ്രോണുകൾ പ്രവേശിക്കുന്നത് പ്രശ്‌നമല്ല. എന്നാലത് രാജ്യാതിർത്തിയിലേക്ക് പ്രവേശിച്ചാൽ പ്രതിരോധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡിസംബർ 9 ന് തവാംഗ് സെക്ടറിലുളള നിയന്ത്രണരേഖയിൽ ചൈന കടന്നുകയറ്റ ശ്രമം നടത്തിയിരുന്നു. ഗാൽവാൻ മോഡൽ അതിർത്തി ലംഘനത്തിനാണ് ചൈനീസ് പട്ടാളം പരിശ്രമിച്ചത്. ആണികൾ തറച്ച മരക്കഷ്ണങ്ങളും ടേസർ തോക്കുകളും കൈയ്യിലേന്തിയാണ് ഇവർ ആക്രമണത്തിനെത്തിയത്. മുന്നൂറിലധികം വരുന്ന ചൈനീസ് സൈനികർ ഇവിടെയെത്തിയെങ്കിലും ഇന്ത്യൻ സൈന്യം അവരെ തുരത്തിയോടിക്കുകയായിരുന്നു.
Comments