ന്യൂഡൽഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അരുണാചലിന്റെ രാജ്യാതിർത്തിയിൽ ചൈനീസ് സൈന്യം സംഘർഷത്തിന് തുടക്കമിട്ടതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
അരുണാചൽ പ്രദേശിലെ തവാംഗ് സെക്ടറിൽ ഇന്ത്യൻ സൈന്യവുമായി ചൈനീസ് പട്ടാളം സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. എന്നാൽ രാജ്യാതിർത്തി കടന്ന് വന്ന് ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുക്കാൻ ചൈനയ്‌ക്കാകില്ല. ഇന്ത്യൻ സൈന്യം ശക്തമായ പ്രതിരോധവും തിരിച്ചടിയുമാണ് നൽകുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ചൈനീസ് പട്ടാളത്തിന് തക്കതായ മറുപടി നൽകാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. അപാരമായ ധീരതയാണ് ഇന്ത്യൻ സൈന്യം പ്രകടമാക്കിയത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇവിടെയുള്ളപ്പോൾ ഒരാൾക്കും ഇന്ത്യയുടെ മണ്ണ് പിടിച്ചെടുക്കാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. പാർലമെന്റിന് പുറത്ത് നിന്നിരുന്ന മാദ്ധ്യമപ്രവർത്തകരോടായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
കോൺഗ്രസിന്റെ ബാലിശമായ പെരുമാറ്റത്തിനെതിരെയും ആഭ്യന്തരമന്ത്രി വിമർശനമുന്നയിച്ചു. ചോദ്യോത്തര വേളയ്‌ക്ക് വേണ്ടി തയ്യാറാക്കിയ പട്ടിക കണ്ടിരുന്നു. അതിൽ അഞ്ചാമത്തെ ചോദ്യം കണ്ടപ്പോൾ കോൺഗ്രസിന്റെ ഉത്കണ്ഠയെക്കുറിച്ച് മനസിലായി. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്‌സിആർഎ (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്) ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ചായിരുന്നു ചോദ്യം.
2005, 2006, 2007 കാലഘട്ടങ്ങളിൽ ചൈനീസ് എംബസി മുഖേന വലിയ തുകയുടെ സംഭാവനകൾ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ട്. ഏതാണ്ട് 1.35 കോടി രൂപ ചൈനീസ് എംബസിയിൽ നിന്നും ഫൗണ്ടേഷൻ കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രസ്താവന നടത്തിയതിന് ശേഷം കോൺഗ്രസ് നേതാക്കൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ചോദ്യം വരുന്നതായിരുന്നു കോൺഗ്രസിന്റെ പ്രശ്നമെന്നും അമിത് ഷാ പ്രതികരിച്ചു.
Comments