ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന സെർവിക്കൽ ക്യാൻസർ പ്രതിരോധ വാക്‌സിനായ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) CERVAVAC വാക്‌സിൻ 2023 ഏപ്രിൽ മാസത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ ചെയർമാൻ ഡോ. എൻകെ അറോറ അറിയിച്ചു. രാജ്യത്ത് വിൽക്കുന്ന രാജ്യാന്തര ബ്രാൻഡുകളുടെ വിലയുടെ പത്തിലൊന്ന് വിലയ്‌ക്കാകും ഇവ വിപണിയിലെത്തിക്കുക.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് റെഗുലേറ്റർമാരുടെ അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. മൂന്നോളം കമ്പനികൾ വാക്‌സിൻ നിർമ്മിക്കുന്ന പ്രക്രിയയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിനാകും ആദ്യം വിപണിയിലെത്തുക. വാക്്‌സിന്റെ വില കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നും എന്നാൽ വില പത്തിലൊന്ന് മാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. 9-നും 14-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് ദേശീയ തലത്തിൽ വാക്‌സിൻ നൽകുന്ന യജ്ഞത്തിനാണ് ഏപ്രിൽ മാസത്തിൽ തുടക്കം കുറിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്ത് ഓരേ വർഷവും ഏകദേശം 80,000 സെർവിക്കൽ ക്യാൻസർ രോഗികളാണുണ്ടാകുന്നതെന്നും 24 മണിക്കൂറിനിടയിൽ ക്യാൻസർ മൂലം ഏകദേശം 100-ഓളം സ്ത്രീകളാണ് മരണപ്പെടുന്നതെന്നും ഡോ. അറോറ പറഞ്ഞു. ലോകത്ത് സെർവിക്കൽ ക്യാൻസർ മൂലമുള്ള മരണങ്ങളിൽ ഏറിയ പങ്കും ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാലാണ് ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷൻ വഴി സെർവിക്കൽ ക്യാൻസർ പൂർണമായും തടയാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 35 വയസ് കഴിഞ്ഞ സ്ത്രീകൾ കൃത്യമായ ഇടവേളകളിൽ സ്‌കാനിംഗ് നടത്തണം. ഗർഭാശയ ക്യാൻസർ നേരത്തെ കണ്ടെത്തിയാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ തന്നെ കൈകാര്യം ചെയ്യാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments