ഖത്തർ: മൊറോക്കോയെ പരാജയപ്പെടുത്തി ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഫ്രാൻസിന്റെ ജയം. തിയോ ഹെർണാണ്ടസും മുവാനിയുമാണ് ഫ്രാൻസിന് വേണ്ടി സ്‌കോർ ചെയ്തത്. ഫ്രാൻസിന്റെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. 5ാം മിനിട്ടിൽ തിയോ ഹെർണാണ്ടസും, 79ാം മിനിട്ടിൽ റൻഡാൽ കോളോ മുവാനിയുമാണ് സ്‌കോർ ചെയ്തത്. എംബാപ്പെയും ഗ്രീസ്മാനും വരാനെയും ചേർന്ന് രൂപപ്പെടുത്തിയ നീക്കമാണ് ഹെർണാണ്ടസിന് ഗോൾ നേടാനുള്ള അവസരമൊരുക്കിയത്.
21ാം മിനിട്ടിൽ ക്യാപ്റ്റൻ റൊമെയ്ൻ സയ്‌സിന് മടങ്ങിയത് മൊറോക്കോയ്‌ക്ക് തിരിച്ചടിയായി. മിഡ്ഫീൽഡർ സെലിം അമല്ലായാണ് പകരമിറങ്ങിയത്. 36ാം മിനിട്ടിലും, 44ാം മിനിട്ടിലും, 54ാം മിനിട്ടിലും മൊറോക്കോയ്‌ക്ക് ഫ്രാൻസിനെതിരെ മികച്ച അവസരങ്ങൾ കിട്ടിയെങ്കിലും അവയൊന്നും ഗോളാക്കാനായില്ല. പിന്നാലെ 79ാം മിനിട്ടിൽ മുവാനി നേടിയ ഗോളിലൂടെ ഫ്രാൻസ് വിജയമുറപ്പിക്കുകയായിരുന്നു.
അർജന്റീനയാണ് ഫൈനലിൽ ഫ്രാൻസിന്റെ എതിരാളികൾ. മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് അർജന്റീനയും ഫ്രാൻസും കളത്തിലിറങ്ങുന്നത്. 2002ൽ ബ്രസീലിന് ശേഷം തുടർച്ചയായി രണ്ടാം ഫൈനൽ കളിക്കുന്ന രാജ്യമാണ് ഫ്രാൻസ്. ഞായറാഴ്ച രാത്രി 8.30ന് ലുസെയ്ൽ സ്റ്റേഡിയത്തിലാണ് ഫൈനൽ. മറ്റന്നാൾ നടക്കുന്ന ലൂസേഴ്‌സ് ഫൈനലിൽ മൊറോക്കോ-ക്രൊയേഷ്യയെ നേരിടും.
Comments