ടെഹ്‌റാൻ: ഇറാനിലെ പ്രതിഷേധങ്ങളെ തുടർന്ന് വനിതാ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ ഫുട്‌ബോൾ താരത്തെ വധശിക്ഷയ്‌ക്ക് വിധിച്ച് ഇറാൻ ഭരണകൂടം. ഇറാൻ ദേശീയ യൂത്ത് ടീമിന്റെ മുൻ ഫുട്‌ബോൾ താരം അമീർ നാസർ അസദാനിയെയാണ് വധശിക്ഷയ്‌ക്ക് വിധിച്ചത്.
രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ സൈനിക ഉദ്യോഗസ്ഥനായ കേണൽ ഇസ്മയിൽ ചെരാഗി കൊല്ലപ്പെട്ട സംഭവത്തിലാണ് അമീറിനടക്കം മൂന്ന് പേർക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത് എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. ദൈവത്തിന് എതിരെ യുദ്ധം ചെയ്ത കുറ്റത്തിന് അമീർ നാസർ അസദാനിയെ തൂക്കിക്കൊല്ലാൻ വിധിച്ചിരിക്കുന്നുവെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ വിശദീകരണം.
വധശിക്ഷ വിധിച്ചതിന് പിന്നാലെ കായിക ലോകത്തിന് അകത്തും പുറത്തുമുള്ള ഒട്ടനവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.വധശിക്ഷയെ അപലപിച്ച് ഫുട്‌ബോൾ താരങ്ങളുടെ രാജ്യന്തര സംഘടനയായ എഫ്‌ഐഎഫ്പിഐആർഒ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് രണ്ട് പേരെ പരസ്യമായി തൂക്കിലേറ്റിയതിന് പിന്നാലെയാണ് അമീറിനെയും വധശിക്ഷയ്‌ക്ക് വിധിച്ചത്. സുരക്ഷാ ഭടന്മാരെ ആക്രമിച്ചെന്ന പേരിലാണ് വധശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ ദിവസമാണ് 23-കാരൻ മജിദ്‌റെസ റഹ്നാവാദിനെ തൂക്കിലേകറ്റിയത്. മെഹ്‌സെൻ ഷെക്കാരി എന്ന 24-കാരനെയും പരസ്യമായി പ്രതികരകിച്ചതിന് തൂക്കിലേറ്റിയിരുന്നു. ഇറാൻ ഭരണകൂടം രഹസ്യവിചാരണ നടത്തി നിരവധി പേരെ വധശിക്ഷയ്‌ക്ക് വിധിച്ചിട്ടുണ്ടെന്നാണ് വിവരം.
മനസാക്ഷിക്ക് നിരക്കാത്ത കൊലയ്‌ക്ക് പിന്നാലെ ലോകത്താകമാനമുള്ള മനുഷ്യാവകാശ പ്രവർത്തകർ വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. ഇറാൻ നേതൃത്വം സ്വന്തം ജനങ്ങളെ ഭയക്കുന്നതിനാലാണ് ആളുകളെ തൂക്കിലേറ്റുന്നതെന്നാണ് യുഎൻ പ്രതികരിച്ചത്. ഹിജാബ് നിയമം ലംഘിച്ചെന്ന് ആരോപിച്ച് മത പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന 22-കാരിയുടെ മരണത്തെ തുടർന്നാണ് ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചത്.
Comments