ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 133 എന്ന നിലയിലാണ് ആതിഥേയർ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിൽ നിന്നും ഇപ്പോഴും 271 റൺസ് പിന്നിലാണ് ബംഗ്ലാദേശ്.
നേരത്തേ, 6ന് 278 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ, ഒന്നാം ഇന്നിംഗ്സിൽ 404 റൺസിന് പുറത്തായി. തലേന്നത്തെ സ്കോറിനോട് 4 റൺസ് മാത്രം കൂട്ടിച്ചേർത്ത് ശ്രേയസ് അയ്യർ മടങ്ങിയെങ്കിലും, വാലറ്റത്ത് അശ്വിനും കുൽദീപ് യാദവും നടത്തിയ ചെറുത്തു നിൽപ്പ് ഇന്ത്യയെ 400 കടത്തി. അശ്വിൻ 58 റൺസും കുൽദീപ് 40 റൺസും നേടി. ഇന്ത്യക്ക് വേണ്ടി ചേതേശ്വർ പുജാര 90 റൺസും ശ്രേയസ് അയ്യർ 86 റൺസും ഋഷഭ് പന്ത് 46 റൺസും നേടി. ബംഗ്ലാദേശിന് വേണ്ടി തൈജുൾ ഇസ്ലാം മെഹ്ദി ഹസൻ മിറാജ് എന്നിവർ 4 വിക്കറ്റുകൾ വീതം വീഴ്‌ത്തി.
മറുപടി ബാറ്റിംഗിൽ പരിചയ സമ്പന്നമായ ഇന്ത്യൻ ബൗളിംഗ് നിരയ്‌ക്ക് മുന്നിൽ ബംഗ്ലാദേശ് തകർന്നു. 28 റൺസെടുത്ത മുഷ്ഫിഖുർ റഹിമാണ് അവരുടെ ടോപ് സ്കോറർ. 4 വിക്കറ്റെടുത്ത കുൽദീപ് യാദവും 3 വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ചേർന്നാണ് ബംഗ്ലാ നിരയെ ചുരുട്ടിക്കൂട്ടിയത്. ഉമേഷ് യാദവിന് ഒരു വിക്കറ്റ് ലഭിച്ചു. നിലവിൽ 16 റൺസുമായി മെഹ്ദി ഹസനും 13 റൺസുമായി ഇബാദത്ത് ഹുസൈനുമാണ് ബംഗ്ലാദേശിന് വേണ്ടി ക്രീസിൽ.
Comments