ദോഹ: ലോകം കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ നിയന്ത്രിക്കുക പോളണ്ടുകാരനായ റഫറി സിമോൺ മാർസിനിയാക്. കരുത്തരായ അർജന്റീനയും ഫ്രാൻസും അഭിമാനകരമായ കിരീടത്തിനായി നടത്തുന്ന പോരാട്ടം നിയന്ത്രിക്കാൻ പോളിഷ് റഫറി സിമോൺ മാർസിനിയാകിനെ ഫിഫ തിരഞ്ഞെടുത്തു. ഇതോടെ ഫിഫ ലോകകപ്പ് ഫൈനൽ നിയന്ത്രിത്തുന്ന ആദ്യ പോളിഷ് റഫറിയായി 41കാരനായ സിമോൺ മാറും. അദ്ദേഹത്തിന്റെ അസിസ്റ്റന്റുമാരായി പാവൽ സോക്കോൾനിക്കിയെയും ടോമാസ് ലിസ്റ്റ്കിവിച്ച്‌സിനെയും നിയമിച്ചു.
യുഎസ്എയിലെ ഇസ്മായിൽ എൽഫത്ത് ആണ് നാലാമൻ. വിഎആർ ചുമതലകൾ പോളണ്ടിന്റെ ടോമാസ് ക്വിയാറ്റ്‌കോവ്‌സ്‌കി കൈകാര്യം ചെയ്യും. കായികരംഗത്ത് ഉയർന്ന റേറ്റിംഗും പ്രശംസയും നേടിയ മാച്ച് ഒഫീഷ്യൽസിൽ ഒരാളാണ് മാർസിനിയാക്. ഖത്തർ ലോകകപ്പിൽ ഫ്രാൻസ്- ഡെന്മാർക്ക്, അർജന്റീന-ഓസ്‌ട്രേലിയ മത്സരങ്ങൾ നിയന്ത്രിച്ചത് സിമോൺ മാർസിനിയാക് ആണ്. ഈ മത്സരങ്ങൾ അദ്ദേഹം നന്നായി നിയന്ത്രിച്ചിരുന്നു.
മാർസിനിയാക് 2009ൽ പോളണ്ട് ദേശീയ ഫുട്‌ബോൾ ലീഗിൽ തന്റെ കരിയർ ആരംഭിച്ച് നാല് വർഷത്തിന് ശേഷം ഫിഫയുടെ ഔദ്യോഗിക റഫറിമാരുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ നടപ്പു സീസണിൽ ബാഴ്സലോണയും ഇന്റർ മിലാനും തമ്മിൽ നടന്ന ആവേശകരമായ മത്സരം നിയന്ത്രിച്ചത് മാർസിനിയാക് ആയിരുന്നു. ബാഴ്‌സലോണയുടെ തട്ടകമായ ക്യാമ്പ് നൗവിൽ നടന്ന മത്സരം 3-3 സമനിലയിൽ അവസാനിച്ചു. അദ്ദേഹം 2018ൽ റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള സൂപ്പർ കപ്പിലും വിസിലൂതിയിട്ടുണ്ട്. റഷ്യയിൽ നടന്ന 2018 ഫിഫ ലോകകപ്പിൽ ജർമ്മൻ താരം ജെറോം ബോട്ടെംഗിനെ പുറത്താക്കിയതും ഈ പോളിഷ് റഫറിയായിരുന്നു.
അർജന്റീന-ഫ്രാൻസ് ഫൈനൽ 18 ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും. 1998ൽ ആദ്യമായി ലോകജേതാക്കളായ ഫ്രാൻസ് മൂന്നാമത്തെ കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നത്.മൂന്നാം കിരീടത്തിനായാണ് അർജന്റീനയും പോരാടുന്നത്. ഫൈനലിൽ ജയിച്ചാൽ നിലവിലെ ലോകജേതാക്കളായ ഫ്രാൻസ് 1962-ൽ ബ്രസീലിന് ശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമായി മാറും. ടൂർണമെന്റിൽ ഫ്രാൻസ് ജേതാക്കളായാൽ രണ്ടാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന പദവി പെലെയ്‌ക്ക് ശേഷം കൈലിയൻ എംബാപ്പെ സ്വന്തമാക്കും. ഇതിഹാസ താരം പെലെ 21ാം വയസ്സിലാണ് ഈ നേട്ടം കൈവരിച്ചത്. എംബാപ്പെയുടെ പ്രായം 23 വയസ്സാണ്.
Comments