ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ഉയർത്തിയ 513 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസ് എടുത്തിട്ടുണ്ട്. ഓപ്പണർമാരായ നജ്മുൽ ഹുസൈൻ 25 റൺസുമായും സാകിർ ഹസൻ 17 റൺസുമായും പുറത്താകാതെ നിൽക്കുന്നു.
8 വിക്കറ്റിന് 133 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ 150 റൺസിന് പുറത്തായി. 5 വിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് യാദവും 3 വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജും ചേർന്നാണ് ബംഗ്ലാദേശിനെ ചുരുട്ടിക്കൂട്ടിയത്. 28 റൺസെടുത്ത മുഷ്ഫിഖുർ റഹിമാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.
രണ്ടാം ഇന്നിംഗ്സിൽ അതിവേഗം ബാറ്റ് വീശിയ ഇന്ത്യ 2 വിക്കറ്റിന് 258 എന്ന സ്കോറിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഓപ്പണർ ശുഭ്മാൻ ഗില്ലും ചേതേശ്വർ പുജാരയും സെഞ്ച്വറി നേടി. ഗിൽ 110 റൺസും പുജാര 102 റൺസും നേടി.
രണ്ട് ദിവസം ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചു നിൽക്കുക എന്ന ഏറെക്കുറെ അസാദ്ധ്യമായ ദൗത്യമാണ് ബംഗ്ലാദേശ് ബാറ്റർമാർക്ക് മുന്നിലുള്ളത്. ജയത്തിനായി ഇന്ത്യ ശ്രമിക്കുമ്പോൾ, തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശിന് അത്ഭുതകരമായ പ്രകടനങ്ങൾ ആവശ്യമായി വരും.
Comments