തിരുവനന്തപുരം: ഐഎഫ്എഫ്‌കെ സമാപന വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് നേരെ കൂവൽ. മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിനെ തുടർന്നുണ്ടായ പ്രശ്‌നമാണ് പ്രേക്ഷകരുടെ പ്രതിഷേധത്തിന് കാരണമായത്. പ്രസംഗിക്കാൻ വേദിയിലേയ്‌ക്ക് എത്തിയപ്പോഴായിരുന്നു കാണികൾ കൂകി വിളിച്ചത്. എന്നാൽ, തനിക്ക് കൂവൽ ഒരു പുത്തരിയല്ലെന്നും എസ്എഫ്‌ഐയിലൂടെ വളർന്ന ആളാണ് താനെന്നുമാണ് പ്രതിഷേധക്കാരോട് രഞ്ജിത്തിന്റെ മറുപടി.
‘ഞാൻ വന്നപ്പോൾ വേദിയിൽ നിന്നുണ്ടായത് സ്വാഗത വചനമാണോ കൂവൽ ആണോ എന്ന് എനിക്ക് മനസ്സിലായില്ല. ഒരു മാദ്ധ്യമ പ്രവർത്തകൻ എന്നെ വിളിച്ചു പറഞ്ഞിരുന്നു, രഞ്ജിത്ത് സംസാരിക്കുമ്പോൾ കൂവാൻ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട് എന്ന്. നിങ്ങൾ കൂകി തെളിയുക തന്നെ വേണം. ഈ ചടങ്ങിൽ എന്റെ ഭാര്യയും വന്നിട്ടുണ്ട്. ഭർത്താവിനെ കൂവുന്ന വേദിയിൽ അതിന് സാക്ഷിയാകാൻ അവർക്കും സാധിച്ചു. കൂവലൊന്നും എനിക്ക് പുത്തരിയല്ല. 1976-ൽ എസ്എഫ്‌ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് കൂവലൊന്നും എനിക്കൊരു വിഷയമേ അല്ല. അതിനാരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട’ എന്നാണ് രഞ്ജിത്ത് പറഞ്ഞത്.
‘നൻപകൽ നേരത്ത് മയക്കം’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ ആദ്യ പ്രദർശനം കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ നടന്നിരുന്നു. എന്നാൽ, പ്രദർശനം നടന്ന വഴുതക്കാട് ടാഗോർ തിയറ്റർ പരിസരത്തുണ്ടായ സംഘർഷത്തിൽ പോലീസ് ഇടപെടുകയും, രണ്ടു യുവാക്കളും ഒരു യുവതിയും ഉൾപ്പെടെ കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ മ്യൂസിയം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായി സംഘംചേരല്‍, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. ഇത് വ്യാപക പ്രതിഷേധത്തിന് കാരമായി. മാത്രമല്ല, ഓൺലൈൻ ബുക്കിംഗ് കാര്യക്ഷമമല്ലാത്ത തരത്തിൽ സജ്ജീകരിച്ചതടക്കം പല പ്രശ്നങ്ങളിലും ഐഎഫ്എഫ്‌കെ സംഘാടകർക്ക് വിമർശനം നേരിടേണ്ടി വന്നു.
Comments