ധാക്ക: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ശക്തമായ പോരാട്ടം കാഴ്ചവെച്ച് ബംഗ്ലാദേശ്. ഇന്ത്യ ഉയർത്തിയ 513 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ്, നാലാം ദിനം കളി അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തു. ആതിഥേയർക്കായി ഓപ്പണിംഗ് ബാറ്റർ സാകിർ ഹസൻ സെഞ്ച്വറി നേടി. നിലവിൽ പരിചയ സമ്പന്നരായ ഷാകിബ് അൽ ഹസനും മെഹ്ദി ഹസൻ മിറാജുമാണ് ക്രീസിൽ.
വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസ് എന്ന നിലയിൽ കളി പുനരാരംഭിച്ച ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായത് 124 റൺസിലാണ്. 67 റൺസെടുത്ത നജ്മുൽ ഹുസൈനെ ഉമേഷ് യാദവ് ഋഷഭ് പന്തിന്റെ കൈകളിൽ എത്തിച്ചു. സാകിർ ഹസനെ സെഞ്ച്വറി പൂർത്തിയാക്കി അധികം വൈകാതെ അശ്വിൻ കോഹ്ലിയുടെ കൈകളിൽ എത്തിച്ചു. മികച്ച ബാറ്റിംഗ് പുറത്തെടുത്തുവെങ്കിലും, ബംഗ്ലാദേശിന് ജയമെന്ന സ്വപ്നം ഇനിയും 241 റൺസ് അകലെയാണ്.
3 വിക്കറ്റെടുത്ത അക്ഷർ പട്ടേലാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. ഉമേഷിനും അശ്വിനും കുൽദീപ് യാദവിനും ഓരോ വിക്കറ്റ് ലഭിച്ചു.
Comments