ന്യൂഡൽഹി: കാഴ്ച പരിമിതരുടെ ട്വന്റി 20 ക്രിക്കറ്റ് ലോക കിരീടം ഇന്ത്യക്ക്. ഫൈനലിൽ ബംഗ്ലാദേശിനെതിരെ 120 റൺസിന്റെ കൂറ്റൻ ജയം നേടിയാണ് ഇന്ത്യ ലോക കിരീടം സ്വന്തമാക്കിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് എന്ന വമ്പൻ ടോട്ടൽ പടുത്തുയർത്തി. ഇന്ത്യക്ക് വേണ്ടി ക്യാപ്ടൻ അജയ് കുമാർ റെഡ്ഡി (100), സുനിൽ രമേശ് (136) എന്നിവർ തകർപ്പൻ സെഞ്ച്വറികൾ നേടി. 4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് എന്ന നിലയിൽ പരുങ്ങിയ ശേഷമായിരുന്നു ഇന്ത്യയുടെ അപരാജിത തിരിച്ചു വരവ്. പിരിയാത്ത മൂന്നാം വിക്കറ്റിൽ അജയ് കുമാർ റെഡ്ഡിയും സുനിൽ രമേശും ചേർന്ന് 248 റൺസ് കൂട്ടിച്ചേർത്തത് നിർണായകമായി.
മറുപടി ബാറ്റിംഗിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് എടുക്കാനേ ബംഗ്ലാദേശിന് സാധിച്ചുള്ളൂ. കാഴ്ച പരിമിതരുടെ ട്വന്റി 20 ലോകകപ്പിൽ ഇത് ഇന്ത്യയുടെ തുടർച്ചയായ മൂന്നാം കിരീട നേട്ടമാണ്.
ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. നമ്മുടെ താരങ്ങളുടെ മികവിൽ രാജ്യം അഭിമാനിക്കുകയാണ്. നമ്മുടെ ടീമിന് അഭിനന്ദനങ്ങൾ നേരുന്നതിനൊപ്പം അവരുടെ മികച്ച ഭാവിക്കായി എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
India is proud of our athletes. Delighted that we have won the T-20 World Cup for the Blind. Congratulations to our team and best wishes to them for their future endeavours. https://t.co/W3eQMo3LRn
— Narendra Modi (@narendramodi) December 17, 2022
Comments