ന്യൂഡൽഹി: ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ബിൽ 2022-ന്റെ കരടിൽ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി നീട്ടി ഐടി മന്ത്രാലയം. ജനുവരി രണ്ട് വരെയാണ് സമയപരിധി നീട്ടിയത്. ഇത് സ്ബന്ധിച്ച് ഐടി മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അഭിപ്രായം അറിയിക്കാം.
നേരത്തെ ഡിസംബർ 17-വരെയാണ് സമയം അനുവദിച്ചിരുന്നത്. വിവിധ കോണുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് കാലാവധി നീട്ടിയത്. ഓഗസ്റ്റിൽ പിൻവലിച്ച 2019-ലെ ബില്ലിന് പകരമായാണ് പുതിയ ബില്ലിന്റെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. വ്യവസ്ഥകൾ ലംഘിച്ചാലുള്ള പിഴ 500 കോടി രൂപ വരെയായി ഉയർത്താൻ പുതിയ ബില്ലിൽ ശുപാർശയുണ്ട്.
വ്യക്തി വിവരങ്ങൾക്ക് മതിയായ സംരക്ഷണം നൽകലും നിയമവിധേയമായ കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കാനുമാണ് ബില്ലിന്റെ ഉദ്ദേശ്യമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് ഡേറ്റ സംരക്ഷണ ബോർഡ് രൂപീകരിക്കാൻ ശുപാർശയുണ്ട്. ബോർഡ് ആയിരിക്കും നിയമലംഘനങ്ങളിൽ അന്വേഷണം നടത്തി പിഴ ചുമത്തുക.
തങ്ങളുടെ കൈകളിലുള്ള വ്യക്തിവിവരങ്ങൾ ചോരുന്ന സ്ഥിതിയുണ്ടായാൽ ഇത് കൈകാര്യം ചെയ്തവർ 250 കോടി രൂപ വരെ പിഴ അടയ്‌ക്കേണ്ടിവരും. വിവര ചോർച്ചയുടെ കാര്യം ഡേറ്റയുടെ ഉടമയോ ബോർഡിനെയോ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായാൽ ഡേറ്റ പ്രോസസിംഗ് നടത്തിയവർ 200 കോടി വരെ പിഴയടയ്‌ക്കണം.
Comments