കൊച്ചി: ഹോസ്റ്റലുകളിൽ പെൺകുട്ടികൾക്കുള്ള സമയ നിയന്ത്രണം ന്യായീകരിച്ച് ആരോഗ്യ സർവകലാശാല. ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ല. 25 വയസിലാണ് ആളുകൾക്ക് പക്വത വരുന്നത്. അതിന് മുൻപ് പറയുന്ന കാര്യങ്ങൾ അംഗീകരിക്കേണ്ടതില്ലെന്നും സർവകലാശാല ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
അതേസമയം, വനിതാ ഹോസ്റ്റലുകളിലെ രാത്രി സമയനിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ ഹൈക്കോടതി നിർദേശം നൽകി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
പുതിയ ഉത്തരവിന്റെ സാഹചര്യത്തിൽ ക്യാംപസുകളിലെ റീഡിംഗ് റൂമുകൾ രാത്രിയും പ്രവർത്തിക്കാമോ എന്ന കാര്യത്തിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. കുട്ടികൾ ആവശ്യപ്പെട്ടാൽ രാത്രി റീഡിംഗ് റൂമുകൾ തുറക്കുന്ന കാര്യത്തിൽ പ്രിൻസിപ്പൽമാർ തീരുമാനമെടുക്കണമെന്ന് കോടതി പറഞ്ഞു. 9.30 ന് ശേഷം കുട്ടികൾക്ക് ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങാമോ എന്ന കാര്യത്തിൽ സർക്കാർ മറ്റന്നാൾ നിലപാടറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വനിതാ ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണങ്ങൾക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. രാത്രി 9.30 കഴിഞ്ഞാൽ പെൺകുട്ടികളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കുന്നില്ല എന്ന് കാണിച്ചായിരുന്നു പരാതി.
Comments