മലപ്പുറം: മെഡിക്കൽ പിജി സീറ്റ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ സീറ്റുകൾ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ വെട്ടിയാർ മാങ്കാംകുഴി സ്വദേശി ഷമ്നാദ് ബിൻ സലിം ആണ് ബംഗലൂരുവിൽ നിന്നും മലപ്പുറം ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. മലപ്പുറം സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് നടപടി.
രാജസ്ഥാനിൽ മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 2017ൽ ഡോക്ടറിൽ നിന്നും 70 ലക്ഷം രൂപയാണ് ഷമ്നാദ് തട്ടിയെടുത്തത്. സീറ്റ് ലഭിക്കാതെ വന്നതോടെ ഡോക്ടർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
കേരളത്തിലെ പല ജില്ലകളിലും ഷമ്നാദ് സമാനമായ തട്ടിപ്പ് നടത്തിയതായി ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. കോഴിക്കോട് ടൗൺ, പെരുമ്പാവൂർ, വെണ്മണി, കൊട്ടാരക്കര, തിരുവല്ല, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഡോക്ടർ എന്ന വ്യാജേന ഭാര്യക്കൊപ്പം ഭാരതിയാർ സിറ്റിയിൽ താമസിച്ചിരുന്ന ഇയാളെ അതിവിദഗ്ധമായി ക്രൈം ബ്രാഞ്ച് സംഘം പിടികൂടുകയായിരുന്നു.
Comments