കൊച്ചി: മണിപ്പൂരിൽ ട്രിപ്പ് പോയി വാഹന പരിശോധക സംഘത്തിന്റെ മുന്നിൽ നാണം കെട്ട അനുഭവം സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കു വെക്കുകയാണ് ട്രാവൽ വ്ലോഗറായ സുജിത്ത് ഭക്തൻ. മണിപ്പൂർ പോലീസ് ആർ സി ബുക്ക് ആവശ്യപ്പെട്ടപ്പോൾ കേരള മോട്ടോർ വാഹന വകുപ്പ് നൽകിയ കടലാസ് ആർ സി ബുക്ക് വ്ലോഗർ കാണിച്ചു. ഇതെന്ത് ആർ സി ബുക്ക് എന്ന് പരിഹാസത്തോടെ ചോദിച്ച പരിശോധക സംഘം, സ്മാർട്ട് ആർ സി ബുക്ക് എവിടെ എന്ന് ചോദിച്ചു. ഇവിടെയൊക്കെ ആർ സി ബുക്ക് ഡിജിറ്റൽ രേഖയാണെന്ന് കമാൻഡോ സംഘം പറഞ്ഞപ്പോൾ, കേരള മോട്ടോർ വാഹന വകുപ്പിനെ ഓർത്ത് അമപാനത്താൽ തല കുനിഞ്ഞു എന്നാണ് സുജിത്ത് ഭക്തൻ പറയുന്നത്.
ജീവിതത്തിൽ ആദ്യമായാണ് ഒരു കേരളീയൻ എന്ന നിലയിൽ നാണക്കേട് തോന്നിയത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ കുറ്റം പറയാൻ നമുക്ക് വലിയ മിടുക്കാണ്. കുറ്റം പറയുന്ന സമയം കൊണ്ട് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാൻ എന്താണ് ഇത്ര മടി? ആർ സി രേഖകൾ സ്മാർട്ടാക്കാൻ എന്താണ് ഇത്ര വലിയ തടസ്സം എന്നും സുജിത് ചോദിക്കുന്നു.
മറ്റ് സംസ്ഥാനങ്ങൾ ഡിജിറ്റലാകുമ്പോൾ ഇവിടെ മോട്ടോർ വാഹന വകുപ്പ് ഹെൽമെറ്റിൽ ക്യാമറ വെക്കുന്നതിനും ടൂറിസ്റ്റ് ബസിന് കളറടിക്കുന്നതിനും പെറ്റി അടിക്കുന്ന തിരക്കിലാണ്. ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലെന്നല്ല, രാജ്യത്തിന് പുറത്ത് പോയാലും കേരളീയൻ എന്ന നിലയിൽ നാണം കെടലാണ് അവസ്ഥ. വ്യക്തത ഇല്ലാത്ത ഡ്രൈവിംഗ് ലൈസൻസ് മറ്റിടങ്ങളിൽ കാണിക്കുമ്പോഴും അപമാനിതനാകുന്നുവെന്ന് വ്ലോഗർ ചൂണ്ടിക്കാണിക്കുന്നു.
Comments