വാഷിംഗ്ടൺ: അമേരിക്കൻ സന്ദർശനത്തിനൊരുങ്ങി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലെൻസ്‌കി. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ആദ്യവിദേശ യാത്രയാണ് ഇത്. സുരക്ഷാ പ്രശ്‌നങ്ങളെ മാറ്റിമറിക്കാൻ സാധ്യമാകുന്ന അപ്രതീക്ഷിത സന്ദർശനമാകുമിതെന്നാണ് വിലയിരുത്തൽ.
എന്നാൽ തീരുമാനം അന്തിമമല്ലെന്നും സുരക്ഷ മുൻനിർത്തി അവസാന നിമിഷത്തിൽ പോലും സന്ദർശനം ഒഴിവാക്കിയേക്കാമെന്ന് വൃത്തങ്ങൾ അറിയിച്ചു. സെലെൻസ്‌കിയുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ തുടരുന്നതിനാലാണ് ഇത്തരം തീരുമാനമെടുക്കുന്നതെന്നും കൂട്ടിച്ചേർത്തു. റഷ്യ-യുക്രെയ്ൻ സംഘർഷം കൊടുമുടിയിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ രാജ്യം വിടുന്നതോടെ ആക്രമണങ്ങളുണ്ടാകാൻ സാദ്ധ്യതയുള്ളതായി വിദഗ്ധർ വിലയിരുത്തുന്നു.
യുക്രെയിനും നാറ്റോ സഖ്യകക്ഷികൾക്കുമുള്ള 44.9 ബില്യൺ ഡോളർ അടിയന്തര സഹായം നൽകുന്ന ബില്ല് സംബന്ധിച്ച് വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് യുക്രെയ്ൻ പ്രസിഡന്റിന്റെ യുഎസ് സന്ദർശനം. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്‌നിന്റെ ശക്തമായ സഖ്യകക്ഷിയാണ് അമേരിക്ക. മാനുഷിക സഹായമുൾപ്പെടെ 65 ബില്യൺ ഡോളറിന്റെ സഹായമാണ് യുഎസ് നൽകിയത്. റഷ്യൻ വിമാനങ്ങളും മിസൈലുകളും ലക്ഷ്യം വെയ്‌ക്കാൻ കഴിയുന്ന മിസൈൽ സംവിധാനം യുഎസ് നൽകാൻ പദ്ധതിയിടുന്നതായാണ് ഏറ്റവുമൊടുവിൽ വരുന്ന വാർത്ത.
Comments