ദോഹ: ഖത്തറിൽ സമാപിച്ച ലോകകപ്പിലൂടെ ഫിഫയ്‌ക്ക് ലഭിച്ചത് റെക്കോർഡ് വരുമാനം. കാഴ്ചക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഉണ്ടായ വർധനവാണ് ടൂർണമെന്റ് ഫിഫയ്‌ക്ക് വൻ നേട്ടമായത്. ഖത്തറിൽ നടന്ന ലോകകപ്പിലെ വാണിജ്യ ഇടപാടുകളിലൂടെ കഴിഞ്ഞ നാലുവർഷത്തിനിടെ ഫിഫ ഭരണസമിതിയ്‌ക്ക് 7.5 ബില്യൺ യുഎസ് ഡോളറിന്റെ റെക്കോർഡ് വരുമാനമാണ് ലഭിച്ചത്. റഷ്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പ് ടൂർണമെന്റിനേക്കാൾ 1 ബില്യൺ യുഎസ് ഡോളർ കൂടുതലാണിത്. ഒരു നഗരത്തിൽ മാത്രമായി ടൂർണമെന്റ് നടത്തിയത് കാരണം സംഘാടകർക്ക് വലിയ തോതിൽ ചെലവ് ചുരുക്കാൻ കഴിഞ്ഞതാണ് ഫിഫയുടെ വരുമാനത്തിൽ കുതിച്ചുചാട്ടമുണ്ടാക്കിയത്.
2026 ലോകകപ്പിൽ ഏകദേശം 11 ബില്യൺ യുഎസ് ഡോളറിന്റെ വരുമാനമാണ് ഫിഫ പ്രതീക്ഷിക്കുന്നത്. ടൂർണമെന്റിൽ ഉപയോഗിച്ച എട്ട് സ്റ്റേഡിയങ്ങൾ 50 കിലോമീറ്റർ ചുറ്റളവിൽ ഉള്ളതിനാൽ യാത്രയുൾപ്പെടെയുളള അടിസ്ഥാന ചെലവുകൾ കുറയ്‌ക്കാൻ കഴിഞ്ഞത് കായിക സംഘടനയ്‌ക്ക് വലിയ സാമ്പത്തിക ഉണർവുണ്ടാക്കി. ഫിഫയുടെ വെബ്‌സൈറ്റ് അനുസരിച്ച് ഗവേണിംഗ് ബോഡിയുടെ പ്രധാന വരുമാന സ്രോതസ്സ് നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ലോകകപ്പാണ്. ഡിസംബർ 16ന് ഫിഫ കൗൺസിലിൽ അവതരിപ്പിച്ച ബജറ്റ് പ്രകാരം അടുത്ത നാല് വർഷത്തെ കാലയളവിലേക്കുളള വരുമാനം 11 ബില്യൺ യുഎസ് ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 ലോകകപ്പ് വരെയുളളതാണ് ഈ കാലയളവ്.
അടുത്ത ലോകകപ്പ് ഫുട്‌ബോളിന് യുഎസ്, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും. ടൂർണമെന്റിൽ ഫിഫയ്‌ക്ക് ലഭിക്കുന്ന വരുമാനം അഞ്ച് വിഭാഗങ്ങളിലൂടെയാണ്. അതിൽ പ്രധാനം ടെലിവിഷൻ സംപ്രേക്ഷണാവകാശമാണ്. മാർക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, ടിക്കറ്റ് വിൽപ്പന, ലൈസൻസിംഗ് എന്നിവയാണ് മറ്റ് പ്രധാന വരുമാനമാർഗങ്ങൾ. ടിവി അവകാശം മൊത്തം വരുമാനത്തിന്റെ 56 ശതമാനത്തോളം വരും. അതേസമയം മാർക്കറ്റിംഗ് അവകാശങ്ങൾ വരുമാനത്തിന്റെ 29 ശതമാനമാണ്. ബാക്കിയുള്ള ഘടകങ്ങൾ വരുമാനത്തിന്റെ 15 ശതമാനം കണകാക്കുന്നു.
ഫിഫയുടെ അഭിപ്രായത്തിൽ 2022 ലോകകപ്പ് ടൂർണമെന്റിലെ ടിവി അവകാശങ്ങളുടെ വരുമാന ലക്ഷ്യം 2.64 ബില്യൺ യുഎസ് ഡോളറായിരുന്നു. അതേസമയം മാർക്കറ്റിംഗ് അവകാശ വിൽപ്പനയ്‌ക്കുള്ള ബജറ്റ് 1.35 മില്യൺ ഡോളറായിരുന്നു. ടൂർണമെന്റിന്റെ ലൈസൻസിംഗ് ബജറ്റ് 140 ദശലക്ഷം യുഎസ് ഡോളറായിരുന്നു. ഖത്തർ ലോകകപ്പിൽ ടിക്കറ്റ് വിൽപ്പനയിലൂടെ നേടിയ വരുമാനം ഏകദേശം 1 ബില്യൺ യുഎസ് ഡോളറാണ്.
Comments