അന്താരാഷ്‌ട്ര വേദികളിലും വിവിധ ഉഭയകക്ഷി ചർച്ചകളിലും യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോടും യുക്രെയിനോടും നയതന്ത്ര ചർച്ചകൾ നടത്തണമെന്ന് ലോക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റഷ്യൻ ഫെഡറേഷന്റെ പരമാധികാര പ്രഖ്യാപന ദിനവും, യുക്രെയ്ൻ സ്വാതന്ത്ര്യ ദിനവും കടന്നു പോയിട്ടും യുദ്ധം അവസാനിച്ചിട്ടില്ല. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യുദ്ധം ഇപ്പോഴും തുടരുകയാണ്. ഇരുവശത്തു നിന്നും ഷെല്ലാക്രമണം തുടർന്നു കൊണ്ടേയിരിക്കുന്നു. ഇതിനിടെയാണ് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്മസ് നാളുകളിലേയ്‌ക്ക് ലോകം കടക്കുന്നത്. ഇപ്പോഴിതാ, സൈബീരിയൻ നഗരമായ ചിറ്റയിലെ തെരുവുകൾ ഭീമാകാരമായ റഷ്യൻ സൈനികരുടെ ഐസ് ശിൽപങ്ങൾ കൊണ്ട് നിറയുകയാണ്. ക്രിസ്തുമസിനോട് അനുബന്ധിച്ച് ചിറ്റയിലെ പ്രാദേശിക അധികാരികളാണ് റഷ്യൻ സൈനികരുടെ ഐസ് കൊണ്ടുള്ള ശിൽപങ്ങൾ തെരുവുകളിൽ പണിതിരിക്കുന്നത്.
മോസ്കോയിൽ നിന്ന് കിഴക്കായി 3,000 മൈൽ (4,830 കിലോമീറ്റർ) അകലെയാണ് ചിറ്റ സ്ഥിതി ചെയ്യുന്നത്. സൈനികരുടെ ഈ ഐസ് ശില്പങ്ങൾ ക്രിസ്തുമസ് ആഘോഷിക്കുന്നതിന് ഏറ്റവും ഉചിതമായ അലങ്കാരമായിരിക്കുമെന്നാണ് പ്രാദേശിക അധികാരികൾ പറയുന്നത്. ദേശഭക്തി നിറഞ്ഞ പുതുവർഷത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണിത്. ചിറ്റയിൽ പുതുവത്സര ആഘോഷങ്ങൾ നടക്കുന്ന പ്രധാന ഭാഗത്ത് സരളവൃക്ഷങ്ങളും അലങ്കരിച്ചിരിക്കുന്നു. ഇവിടെയും ഐസ് ശിൽപങ്ങൾ കാവൽ നിൽക്കുന്നു. ഉക്രെയ്നിലെ ക്രെംലിനിൽ നടത്തിയ പ്രത്യേക സൈനിക നടപടിയുടെ പ്രതീകമായ “Z” എന്ന അക്ഷരവും ലെനിൻ സ്ക്വയറിലെ മദ്ധ്യഭാഗത്ത് അലങ്കരിച്ച സരളവൃക്ഷത്തിൽ കാണാം.
‘തങ്ങൾ ഒരു യുദ്ധം ചെയ്യുകയാണ്. അതിനാൽ ഈ ഹിമ പടയാളികൾ ഇവിടെ ഉണ്ടായിരിക്കണം, അവ പ്രസക്തമാണ്. പുതുവത്സരം ആഘോഷിക്കുന്നതിന് ഇതിലും നല്ല മാർഗമില്ല. സാധാരണയായി സാന്താക്ലോസ്, മുയലുകൾ അണ്ണാൻ, മാനുകൾ എന്നിവയുടെ ശില്പങ്ങളായിരിക്കും തെരുവുകളിൽ സ്ഥാപിക്കുക. എന്നാൽ യുദ്ധം നയിക്കുന്ന ഈ സന്ദർഭത്തിൽ ജനങ്ങൾക്ക് സൈനികരെപ്പറ്റിയും രാജ്യത്തെപ്പറ്റിയും അഭിമാനം തോന്നാനാണ് സൈനികരുടെ ഐസ് ശില്പങ്ങൾ പണിതിരിക്കുന്നത്’ എന്ന് അധികാരികൾ പറയുന്നു.
Comments