കാസർകോട്: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച പുൽക്കൂട് നശിപ്പിച്ചു. മുളിയാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. മൂളിയാർ സ്വദേശി മുസ്തഫ അബ്ദുള്ളയാണ് പുൽക്കൂട് നശിപ്പിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സർക്കാർ ആശുപത്രിയിൽ പുൽക്കൂട് സ്ഥാപിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞായിരുന്നു മുസ്തഫ പുൽക്കൂട് നശിപ്പിച്ചത്. കയ്യിൽ പ്ലാസ്റ്റിക് കവറുമായി എത്തിയ ഇയാൾ ഉണ്ണിയേശുവിനെയുൾപ്പെടെ അതിലിട്ട് പുറത്തുകൊണ്ടുപോയി കളയുകയായിരുന്നു. സംഭവം ചോദ്യം ചെയ്തയാളോട് മുസ്തഫ കയർക്കുകയും, പോയി യേശുക്രിസ്തുവിനോട് പറയാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യാതൊരു കൂസലുമില്ലാതെ തന്റെ മേൽവിലാസം ഉൾപ്പെടെ മുസ്തഫ വെളിപ്പെടുത്തുന്നുണ്ട്. അതേസമയം ആശുപത്രിയിൽ പുൽക്കൂട് സ്ഥാപിച്ചാൽ അസുഖം കൂടുമെന്നും അതിനാലാണ് എടുത്ത് കളഞ്ഞതെന്നും മുസ്തഫ പറയുന്നതിന്റെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മുസ്തഫയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുളിയാർ മണ്ഡലം കമ്മിറ്റി രംഗത്ത് എത്തി. സംഭവം പ്രതിഷേധാർഹമാണെന്നും ബിജെപി അഭിപ്രായപ്പെട്ടു.
Comments