കെയ്‌റോ: അയ്മാൻ അൽ-സവാഹിരി കൊല്ലപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി അൽഖ്വായ്ദ. സഹാവിരിയുടെ പേരിലുള്ള വീഡിയോ പുറത്ത് വിട്ടു കൊണ്ടാണ് അൽഖ്വായ്ദയുടെ വാദം. 2022 ജൂലൈയിൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ സവാഹിരി കൊല്ലപ്പെട്ടുവെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. മാസങ്ങൾക്കിപ്പുറമാണ് സഹാവിരിയുടെ 35 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ അൽഖ്വായ്ദ പുറത്ത് വിട്ടിരിക്കുന്നത്.
എന്നാൽ ഈ വീഡിയോ ചിത്രീകരിച്ചത് എവിടെ വച്ചാണെന്നോ, എന്നാണെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമല്ല. അതുകൊണ്ട് തന്നെ വീഡിയോ വ്യാജമാണെന്നാണ് അമേരിക്കയുടെ വാദം. അഫ്ഗാനിസ്ഥാനിൽ ഒളിവിൽ കഴിയുകയായിരുന്ന സവാഹിരിയെ ജൂലൈ 31നാണ് ഡ്രോൺ ആക്രമണം നടത്തി അമേരിക്ക വധിച്ചത്. 2011ൽ അൽഖ്വായ്ദ സ്ഥാപകനായിരുന്ന ഒസാമ ബിൻ ലാദനെ വധിച്ചതിന് ശേഷം അമേരിക്ക നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നായിട്ടാണ് സവാഹിരിയുടെ കൊലപാതകത്തെ വിലയിരുത്തിയിരുന്നത്.
വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന സവാഹിരിയെ കണ്ടെത്താൻ അമേരിക്ക വർഷങ്ങളായി ശ്രമം നടത്തി വരികയായിരുന്നു. അമേരിക്കയുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഭീകരനായിരുന്നു സവാഹിരി. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 10 മില്ല്യൺ ഡോളറും വാഗ്ദാനം ചെയ്തിരുന്നു. 1998ലെ എംബസി ബോംബ് സ്‌ഫോടനത്തിലും സെപ്റ്റംബർ 11ലെ ആക്രമണത്തിലും പ്രധാന സൂത്രധാരന്മാരിലൊരാളായിരുന്നു സവാഹിരി.
Comments