തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കുരുക്കായി എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയുടെ ഫോൺ സംഭാഷണം. എസ്എഫ്ഐ നേതൃത്വത്തിൽ തുടരാൻ യഥാർത്ഥ പ്രായം ഒളിച്ചുവയ്ക്കാൻ ആനാവൂർ ഉപദേശിച്ചെന്നാണ് വെളിപ്പെടുത്തൽ. തിരുവനന്തപുരത്തെ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന ജെജെ അഭിജിത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്റെ പേരിൽ സിപിഎം നടപടി എടുത്ത നേതാവാണ് ജെജെ അഭിജിത്ത്.
എസ്എഫ്ഐ നേതൃത്വത്തിൽ തുടരാൻ യഥാർത്ഥ പ്രായം ഒളിച്ചു വച്ചുവെന്നാണ് അഭിജിത്ത് പറയുന്നത്. പ്രായം കുറച്ച് പറഞ്ഞാണ് ജില്ലാ സെക്രട്ടറിയായത്. 26 വയസ്സ് വരെയേ എസ്എഫ്ഐയിൽ നിക്കാൻ പറ്റൂ. ആര് ചോദിച്ചാലും 26 വയസ്സാണെന്ന് പറയാൻ നാഗപ്പൻ സഖാവ് പറഞ്ഞു. പ്രായം കുറച്ചു പറഞ്ഞതു കൊണ്ടാണ് സംഘടനയിൽ നിൽക്കാൻ പറ്റുന്നത്. എനിക്ക് ഇപ്പോൾ 30 വയസ്സായി. 1992ലാണ് ഞാൻ ജനിച്ചത്. പല പ്രായം കാണിക്കുന്ന സർട്ടിഫിക്കറ്റുകൾ തനിക്കുണ്ട്.
പഴയ പോലെ സംഘടനയിൽ വെട്ടിക്കളിക്കാൻ ആരുമില്ലാത്തതിനാൽ തനിക്ക് ദു:ഖമുണ്ടെന്നും അഭിജിത്ത് പറയുന്നു. വെല്ലുവിളിക്കാനും വെട്ടിക്കളിക്കാനും ആരും ഇല്ലാത്തതിനാൽ മനസ് മടുത്തുവെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. അതേസമയം പ്രായം കുറച്ചു പറയാന്‍ താൻ ആരേയും ഉപദേശിച്ചിട്ടില്ലെന്നാണ് ആനാവൂരിന്റെ വാദം. അഭിജിത്ത് ശബ്ദരേഖയിൽ ഉന്നയിക്കുന്ന ആരോപണങ്ങളും ആനാവൂർ തള്ളി.
Comments