മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 19 കാരി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കസ്റ്റംസ്. കോടതിയിൽ പോലീസ് സമർപ്പിച്ച സ്വർണം കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ കസ്റ്റംസ് ആരംഭിച്ചു. സ്വർണം കസ്റ്റഡിയിൽ വാങ്ങിയാൽ മാത്രമേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ കഴിയുകയുള്ളൂ.
കഴിഞ്ഞ ദിവസമാണ് സ്വർണവുമായി 19 കാരിയെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്തു നിന്നും പോലീസ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് എത്തിയപ്പോഴായിരുന്നു പോലീസ് യുവതിയെ പിടികൂടിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. സംഭവം സാമ്പത്തിക കുറ്റകൃത്യത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതിനാൽ പോലീസിന് വിശദമായ അന്വേഷണം നടത്തുന്നതിന് പരിമിതിയുണ്ട്. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് ഊർജ്ജിത അന്വേഷണത്തിന് ഒരുങ്ങുന്നത്.
കാസർകോട് സ്വദേശി മറിയം ഷഹലയാണ് സ്വർണവുമായി കരിപ്പൂരിൽ പിടിയിലായത്. ഒരു കോടി രൂപയുടെ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു യുവതി. സ്വർണം മിശ്രിത രൂപത്തിലാക്കിയായിരുന്നു അടിവസ്ത്രത്തിൽ ഒളിപ്പിച്ചത്. അതിനാലാണ് കസ്റ്റംസ് പരിശോധനയിൽ സ്വർണം കണ്ടെത്താൻ കഴിയാതിരുന്നത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ പോലീസ് ഷഹലയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
സ്വർണം കടത്തിയിട്ടില്ലെന്ന് ആദ്യം ഷഹല ആവർത്തിച്ചെങ്കിലും ദേഹപരിശോധനയിൽ കള്ളി വെളിച്ചത്തായി. വിവാഹിതയായ യുവതി ഭർത്താവിന്റെ അറിവോടെയാണ് സ്വർണം കടത്തിയത്. ഇന്റർവ്യൂ ഉണ്ടെന്ന പേരിലായിരുന്നു ഷഹല ദുബായിലേക്ക് പോയത്. അവിടെവച്ച് സ്വർണക്കടത്ത് സംഘവുമായി ബന്ധപ്പെടുകയായിരുന്നു. 60,000 രൂപയായിരുന്നു ഷഹലയ്‌ക്ക് സ്വർണം കടത്തുന്നതിനുള്ള പ്രതിഫലമായി സംഘം നൽകിയിരുന്നത്.
Comments