മുബൈ: സീരിയൽ നടി തുനിഷ ശർമ്മയുടെ മരണത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. 20-കാരിയായ തുനിഷയെ ഷൂട്ടിങ് സെറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സഹനടനായ ഷീസൻ ഖാനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുനിഷയുടെ ആത്മഹത്യയും ഷീസൻ ഖാനുമായുള്ള പ്രണയ തകർച്ചയും വലിയ ചർച്ചകൾക്ക് വഴിവച്ച സാഹചര്യത്തിലാണ് നടി കങ്കണ പ്രതികരണവുമായി എത്തിയത്.
ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ”എന്ത് സാഹചര്യത്തോടും പൊരുത്തപ്പെടാൻ കഴിയുന്നവരാണ് പെണ്ണുങ്ങൾ. പ്രണയവും വിവാഹവും ബന്ധങ്ങളും എന്തിനേറെ ഏറ്റവും പ്രിയപ്പെട്ടവരുടെ വേർപാട് പോലും അവൾ പൊരുത്തപെടും. പക്ഷെ തന്റെ പ്രണയബന്ധത്തിൽ സ്‌നേഹം ഉണ്ടായിരുന്നില്ലെന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ അവൾക്ക് പ്രയാസമായിരിക്കും. അവളുടെ സ്‌നേഹവും ബലഹീനതയും മറ്റൊരാൾ വളരെ എളുപ്പത്തിൽ ചൂഷണം ചെയ്തേക്കും. മാനസികമായും ശാരീരികമായും അവളെ ഉപയോഗിച്ചും ചൂഷണം ചെയ്തും മറ്റൊരാൾ ചതിക്കുമ്പോൾ പതിയെ സ്വന്തം കാഴ്ചപ്പാടുകളെയും തീരുമാനങ്ങളെയും സംശയിക്കാൻ പോലും തുടങ്ങുന്ന അവസ്ഥയിൽ അവളെത്തും.
സ്വന്തം വ്യക്തിത്വത്തെ പോലും വിശ്വസിക്കാൻ മടിക്കുന്ന മാനസിക നിലയിൽ എത്തുമ്പോൾ ജീവിച്ചിരുന്നിട്ട് എന്ത് കാര്യമെന്ന് അവൾക്ക് തോന്നും. ജീവൻ വെടിയുന്നതും ജീവനോടെയിരിക്കുന്നതും തമ്മിൽ പ്രത്യേകിച്ച് വ്യത്യാസമില്ലെന്ന് അവൾ ചിന്തിക്കും. ഒടുവിൽ അവൾ ജീവൻ വെടിയാൻ തീരുമാനിച്ചാൽ ഒന്ന് മനസിലാക്കിക്കോളൂ.. അത് ഒറ്റയ്‌ക്ക് ചെയ്യുന്നതല്ല. ആ മരണം കൊലപാതകത്തിന് തുല്യമാണ്. ” ഇതായിരുന്നു കങ്കണ പറഞ്ഞത്.
നിലവിൽ തുനിഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഷീസൻ ഖാൻ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഡിസംബർ 30 വരെയാണ് കസ്റ്റഡി കാലാവധി. നടിയുടെ ആത്മഹത്യയിൽ അന്വേഷണം തുടരുകയാണെന്നും മുംബൈ പോലീസ് അറിയിച്ചു.
Comments