സാവോപോളോ: ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ഇതിഹാസ താരം പെലെ (82) അന്തരിച്ചു.സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.
കാന്‍സറിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അലട്ടിയിരുന്നു. പരിശോധനയ്‌ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് കുടലിൽ അർബുദം ബാധിച്ചതായി അറിഞ്ഞത്. ഇക്കഴിഞ്ഞ സപ്തംബറിലായിരുന്നു അർബുദം സ്ഥിരീകരിച്ചത്.
1940 ഒക്ടോബര്‍ 23-ന് ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് പെലെ ജനിച്ചത്. അച്ഛന്‍ ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ, അമ്മ സെലെസ്റ്റേ അരാന്റസ്. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടിയ ഏക താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങള്‍. ദേശീയ ടീമിനായി 92 മത്സരങ്ങളിൽ 77 ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീലിലെ സാന്റോസിന്റെ ഇതിഹാസ താരമായ പെലെ ക്ലബിനായി 659 മത്സരങ്ങളിൽ 643 ഗോളുകളും സ്കോർ ചെയ്തിട്ടുണ്ട്.
പെലെയെയും ഡീഗോ മറഡോണയെയുമായിരുന്നു. 20ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബാൾ താരമായി ഫിഫ 2000ൽ തെരഞ്ഞെടുത്തത്. ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റസ്റ്റിക്സിന്റെ (ഐ.എഫ്.എഫ്.എച്ച്.എസ്) നൂറ്റാണ്ടിലെ താരമായും പെലെ തെരഞ്ഞെടുക്കപ്പെട്ടു. 1995 മുതൽ 1998 വരെ കായിക മന്ത്രിയായിരുന്നു.
Comments