ബ്രസീലിലെ മൂന്ന് ഹൃദയം എന്നർത്ഥം വരുന്ന ട്രെസ് കോറക്കോസിലെ പ്രൊഫഷണൽ ഫുട്‌ബോളറായിരുന്ന ജോവോ റാമോസ് ഡോ നാസിമെൻ്‌റോ ഡൊണീഞ്ഞ്യോവിനും ഭാര്യ സെലെസ്‌റ്റേ അരാന്റസിനും 1940 ഒക്ടോബർ 23 ന് ഒരു കുഞ്ഞുപിറന്നു. പേര് എഡ്‌സൺ അറാന്റെസ് ദൊ നാസിമെന്റോ. നാട്ടിലെ പേര് കേട്ട ഫുട്‌ബോൾ കളിക്കാരനായിരുന്ന എഡ്‌സണിന്റെ അച്ഛന് അങ്ങനെയിരിക്കെ പരിക്ക് പറ്റി. ഇനിയൊരിക്കലും ഫുട്‌ബോൾ കളിക്കാനാകാത്ത വിധത്തിലുള്ള ഗുരുതരമായ പരിക്ക്. അല്ലലില്ലാതെ ജീവിച്ചിരുന്ന ആ കുടുംബത്തിലേക്ക് പൊടുന്നനെ ദാരിദ്ര്യത്തിന്റെ വിളിയെത്തി. വീട്ടിലെ കഷ്ടപാടുകൾ കുഞ്ഞിലേ സ്വയം മനസിലാക്കിയ എഡ്‌സൺ വിശപ്പകറ്റാൻ നിലക്കടല വിൽപ്പന ആരംഭിച്ചു. ഇടതു കൈയ്യിൽ പന്തും വലതുകയ്യിൽ നിലക്കടലയുമായി നഗ്നപാദനായി എഡ്‌സൺ വിമാനത്താവളത്തിന്റെ പരിസരത്ത് കടലവിൽപ്പന ആരംഭിച്ചു.
അങ്ങനെ ആകാശത്തെ കീറിമുറിച്ച് പായുന്ന വിമാനം ദിവസേന കണ്ട് വിമാനം പറത്താനുള്ള ആഗ്രഹം അവനിൽ പതിയെ മുളപൊട്ടി. വലുതാകുമ്പോൾ പൈലറ്റാവണം. ലോകം മുഴുവൻ ചുറ്റണം, കുഞ്ഞു എഡ്‌സൺ മനസിലുറപ്പിച്ചു. എന്നാൽ ആ വർഷം നടന്ന ഒരു ഗ്ലൈഡറിന്റെ അപകടം ആ കുഞ്ഞുമനസിൽ ഭീതിയുണർത്തി. പരിക്കേറ്റ് ചോരയൊലിപ്പിച്ച് കിടക്കുന്ന വൈമാനികരെ കണ്ടതോടെ പൈലറ്റാവുകയെന്ന സ്വപ്‌നം അവൻ ഉപേക്ഷിച്ചു.
കടലവിറ്റും ഷൂ പോളിഷ് ചെയ്തും അവൻ വിശപ്പകറ്റി. അപ്പോഴും ജീവിതം എങ്ങുമെത്തില്ലേ എന്ന് അവൻ ഭയപ്പെട്ടു. എന്നാൽ വളരെ പെട്ടെന്ന് തന്നെ ദു:ഖങ്ങൾ മറക്കുന്ന, വിശപ്പ് അറിയാതെയാകുന്ന ഫുട്‌ബോളെന്ന മാന്ത്രിക ലോകത്തേക്ക് എഡ്‌സൺ പ്രവേശിച്ചു. ഏഴാം വയസ് മുതൽ മാന്ത്രിക കാലിനാൽ അവൻ കാണികളുടെ ഹൃദയം കവർന്നു. കാൽപന്തിൽ ഇന്ദ്രജാലം തീർത്ത ആ ഏഴുവയസുകാരൻ എഡ്‌സണെ പിന്നീട് ലോകം സ്‌നേഹത്തോടെ,ആദരവോടെ പെലെയെന്ന് വിളിച്ചു. ഹവായി ദ്വീപിലെ അഗ്നിപർവ്വതങ്ങളുടെ ദേവതയുടെ പേരായ പെലെയെന്നത് ശരവേഗത്തിൽ ഫുട്‌ബോൾ മന്ത്രമായി മാറി.
ഫോണോ, സമൂഹമാദ്ധ്യമങ്ങളോ, ഫാൻസ് ക്ലബോ ഇല്ലാതിരുന്ന ആ കാലത്ത് മുതൽ ഇന്ന് വരെ പെല സ്വന്തമാക്കിയത് കോടിക്കണക്കിന് ഫുട്‌ബോൾ ആരാധകരുടെ ഹൃദയമാണ്. 1.73 മീറ്ററുകാരന്റെ ‘പെലെ ടെച്ച്’ കാണാൻ അങ്ങനെ ലോകം ഉറങ്ങാതെ കാത്തിരുന്നു. പതിനൊന്നാം വയസിൽ ബൗറു മേയർ സ്‌പോൺസർ ചെയ്ത ബോയ്‌സ് ടൂർണമെന്റിലാണ് പെലെ അരങ്ങേറ്റം കുറിച്ചത്. അച്ഛന്റെ അടുത്ത കൂട്ടുകാരനായിരുന്ന ബ്രസീൽ ലോകകപ്പ് ടീമംഗം വാർഡൻ ഡി ബ്രിട്ടോയാണ് പെലെയിലെ മാന്ത്രികനെ ആദ്യമായി തിരിച്ചറിഞ്ഞത്. കളിക്കളത്തിൽ ഗോളടി യന്ത്രമായി മാറിയ പെലെ പതിനഞ്ചാം വയസിൽ ബ്രസീലിലെ സാന്റോസ് ക്ലബിലേക്ക് ചേക്കേറി.
1956 ൽ സാന്റോസിന് വേണ്ടി പെലെ കളത്തിലിറങ്ങി. കീറിപൊളിഞ്ഞ പഴയ ഷൂസും ട്രൗസറും ബനിയനും മാത്രം അണിഞ്ഞ് കളിക്കളത്തിൽ വിസ്മയം തീർത്തിരുന്ന പെല ആദ്യമായി അങ്ങനെ ഫുൾപാന്റും ഷർട്ടും ഷൂസും ധരിച്ചു. ആദ്യം ജൂനിയറായും പിന്നീട് അമച്വർ ടീമിലും അധികം വൈകാതെ ഫുൾ ടീമിലും അദ്ദേഹം ഇടം നേടി. പതിനാറാം വയസിൽ പ്രഫഷനൽ ടീമിലെ സ്ഥിരാംഗമായി മാറി. പതിനേഴാം വയസിലാണ് ദേശീയ ടീമിലെ പത്താം ജഴ്‌സി പെലെയ്‌ക്ക് സ്വന്തമാകുന്നത്.
1958 ൽ ആദ്യ ലോകകപ്പ്. സെമിഫൈനലിൽ ഹാട്രിക്കും ഫൈനലിൽ ഇരട്ട ഗോളും ഉൾപ്പെടെ നാല് മത്സരങ്ങളിൽ നിന്നായി 6 ഗോൾ നേടി കാണികളെ പെലെ അമ്പരപ്പിച്ചു. ആ ഇന്ദ്രജാലം കാണാൻ കാണികൾ തടിച്ചുകൂടി. ശവപ്പെട്ടിക്കുള്ളിൽ നിന്നുപോലും ഗോളടിക്കാൻ കഴിയുമെന്ന വിശേഷണം പെലെയ്‌ക്ക് ലഭിച്ചു. തൊട്ടെടുത്ത വർഷം മുതൽ വിശ്രമം പോലുമില്ലാതെ അദ്ദേഹം കളിക്കളത്തിൽ പോരാടാൻ തുടങ്ങി. 1959ൽ മാത്രം 103 മത്സരങ്ങളിലാണ് പെലെ ഇറങ്ങിയത്. ശരാശരിക്കണക്കിൽ ഓരോ 3 ദിവസവും ഒരു കളി വീതം. കരിയറിലാകെ 1363 കളികളിൽ പെലെ 1279 ഗോൾ നേടിയെന്നാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ കണക്ക്. ബ്രസീലിനായി ഏറ്റവും അധികം ഗോൾ നേടിയതിന്റെ റെക്കോർഡും പെലെയ്‌ക്കാണ്. 92 കളികളിൽ നിന്ന് 77 ഗോളാണ് അദ്ദേഹം നേടിയത്. 20 വർഷത്തെ കരിയറിൽ നിന്ന് മറ്റാർക്കും അവകാശപ്പെടാനില്ലാത്ത അസൂയാവഹമായ നേട്ടങ്ങൾ. 1958,1962,1970 വർഷങ്ങളിൽ ബ്രസീൽ ജഴ്‌സിയിൽ ലോകകപ്പ് ഉയർത്തി. 1962 ൽ ബ്രസീൽ പെലെയെ’ ദേശീയ സ്വത്തായി പ്രഖ്യാപിച്ചു. ഫിഫാ പ്ലെയർ ഓഫ് ദ് സെഞ്ചുറി, ഫിഫാ ഓർഡർ ഓഫ് മെറിറ്റ്: 2004 ,ഐഒസി അത്‌ലറ്റ് ഓഫ് ദി ഇയർ, സൗത്ത് അമേരിക്കൻ ഫുട്‌ബോളർ: 1973,ഫിഫാ ലോകകപ്പ് മികച്ച കളിക്കാരൻ: 1970 ,ഫിഫാ ലോകകപ്പ് മികച്ച രണ്ടാമത്തെ കളിക്കാരൻ: 1958, എന്നീ നേട്ടങ്ങളും പെലെയ്‌ക്ക് സ്വന്തം.
ഫുട്‌ബോളിലെ നേട്ടങ്ങൾ മാത്രമല്ല പെലെയ്‌ക്ക് സ്വന്തമായിട്ടുള്ളത്. 1967 ൽ ഒരു യുദ്ധം തന്നെ നിർത്തിവെപ്പിച്ച മാന്ത്രികനാണ് പെലെ. തന്റെ മാതൃക്ലബായ സാന്റോസിന്റെ ലോകപര്യടനത്തിന്റെ ഭാഗമായി നൈജീരിയ സന്ദർശിക്കുകയായിരുന്നു പെലെ. ആഭ്യന്തരയുദ്ധം കാരണം ജീവച്ഛവമായ കുറേ മനുഷ്യരേയും പട്ടിണി പാവങ്ങളെയും അദ്ദേഹം കണ്ടു. യുദ്ധം മൂലം 20 ലക്ഷം പേർക്ക് ജീവനും 45 ലക്ഷത്തോളം പേർക്ക് കിടപ്പാടവും നഷ്ടപ്പെട്ടെന്ന് അദ്ദേഹം മനസിലാക്കി. കൊടും പട്ടിണിയിലായ ആ നൈജീരിയയുമായിട്ടായിരുന്നു അന്ന് പ്രദർശന മത്സരം.
പ്രദർശനമത്സരത്തിനായി ലോകം വാഴ്‌ത്തുന്ന ഫുട്‌ബോൾ ഇതിഹാസം പെലെ ജനുവരി 26 ന് ഏത് വിധേനയും പറന്നിറങ്ങണമെന്ന് നൈജീരിയൻ ഭരണകൂടം തീരുമാനിച്ചു. പെലെയിറങ്ങണമെങ്കിൽ വെടി നിർത്തൽ അവസാനിപ്പിക്കണം. തുടർന്ന് 48 മണിക്കൂറിലേക്ക് വെടിനിർത്താൻ സർക്കാരും എതിർ കക്ഷികളും തീരുമാനിച്ചു. 2 വർഷം കിണഞ്ഞ് പരിശ്രമിച്ചിട്ടും നടക്കാനാവാത്ത ഒന്ന് അന്ന് സംഭവിച്ചു. 25,000 ലധികം കാണികളുടെ സാന്നിധ്യത്തിൽ പെലെ ഇരട്ട ഗോൾ നേടി. യുദ്ധം നിർത്തി വെയ്‌ക്കാൻ വരെ അങ്ങനെ പെലെ കാരണമായി. സാന്റോസിന്റെ മത്സരം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം നൈജീരിയയിൽ യുദ്ധം പൂർണമായും അവസാനിച്ചത് പിന്നീട് ചരിത്രം.
Comments