തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.
നാളെ അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ടാണ്. മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകൾക്കാണ് യെല്ലോ അലർട്ട്. 28-ാം തീയതി പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള 12 ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
29-ാം തീയതി മൂന്ന് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും, ആറ് ജില്ലകൾക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട്. എറണാകുളം ഇടുക്കി,തൃശ്ശൂർ, പാലക്കാട് മലപ്പുറം വയനാട് ജില്ലകൾക്ക് യെല്ലോ അലർട്ടാണ്.
തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ട്. പൊഴിയൂർ മുതൽ കാപ്പിൽ വരെ കള്ളക്കടൽ പ്രതിഭാസമുണ്ടാകുക. നാളെ രാവിലെ രാവിലെ 5.30 മുതൽ രാത്രി 11.30 വരെ പ്രതിഭാസമുണ്ടാകുക. 1.3 മീ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശമുണ്ട്. കേരളം – കർണാടക – ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനമുണ്ട്. 27-ാം തീയതി മുതൽ 30 -ാം തീയതി വരെയാണ് മത്സ്യ ബന്ധനത്തിന് വിലക്കുള്ളത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്.















