റോം: പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ (95) കാലം ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വത്തിക്കാനാണ് മരണവിവരം സ്ഥിരീകരിച്ചത്. 2005 മുതൽ 2013 വരെ അദ്ദേഹം മാർപ്പാപ്പയായിരുന്നു. ഫെബ്രുവരി 28 ന് തൽസ്ഥാനത്ത് നിന്ന് രാജി വച്ചു. ആറ് നൂറ്റാണ്ടിന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപ്പാപ്പയായിരുന്നു അദ്ദേഹം. തുടർന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ പിൻഗാമിയായി എത്തിയത്. 1415 ൽ ഗ്രിഗറി പന്ത്രണ്ടാമനാണ് ഇതിന് മുൻപ് സ്ഥാനമൊഴിഞ്ഞത്.
ജോസഫ് റാറ്റ്സിംഗർ എന്നാണ് യഥാർഥ നാമം. 1972 ഏപ്രിൽ 16 ന് ജർമ്മനിയിലെ ബവേറിയയിൽ ജനിച്ചു. 2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25ന് മാർപ്പാപ്പയെന്ന നിലയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. അതേ വർഷം മേയ് 7ന് സ്ഥാനമേറ്റു.ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പക്ക് ജർമൻ, വത്തിക്കാൻ പൗരത്വങ്ങളുണ്ട്.
ജോൺ പോൾ രണ്ടാമന്റെ അടുത്ത സഹായിയായിരുന്ന കർദ്ദിനാൾ റാറ്റ്സിംഗർ എന്ന ബെനഡിക്ട് പതിനാറാമൻ. മാർപ്പാപ്പയാകുന്നതിനു മുൻപ് ജർമനിയിലെ വിവിധ സർവകലാശാലകളിൽ അധ്യാപകൻ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക് ആൻറ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കർദ്ദിനാൾ,വിശ്വാസ തിരുസംഘത്തിന്റെ തലവൻ, കർദ്ദിനാൾ സംഘത്തിന്റെ ഡീൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
Comments