ഡെറാഡൂൺ: വാഹനാപകടത്തിൽപ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ജീവൻ രക്ഷിച്ച ബസ് ഡ്രൈവറെ ആദരിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. ഹരിയാന റോഡ്‌വെയ്‌സ് ബസ് ഡ്രൈവർ സുശീൽ മാനിനെയാണ് ഉത്തരാഖണ്ഡ് സർക്കാർ ആദരിക്കുക. റിപ്പബ്ലിക്ക് ദിനത്തിലാകും ചടങ്ങ് എന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് ഋഷഭ് പന്ത് ഓടിച്ച കാർ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഡൽഹി- ഡെറാഡൂൺ ഹൈവേയിൽ അപകടത്തിൽപ്പെട്ടത്. അതിവേഗത്തിയ കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. തീപിടിച്ചുകൊണ്ടിരുന്ന കാറിനുള്ളിലായിരുന്ന പന്തിനെ ബസ് ഡ്രൈവർ സുശീൽ കുമാറും കണ്ടക്ടർ പരംജിത്തും ചേർന്നാണ് രക്ഷപ്പെടുത്തിയത്. രക്തത്തിൽ കുളിച്ച പന്തിനെ ബസ് യാത്രക്കാരിൽ ഒരാളുടെ തുണികൊണ്ട് പൊതിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ പന്ത് ഓടിച്ചിരുന്ന കാർ പൂർണമായും കത്തി നശിച്ചു.
നേരത്തെ സുശീൽ കുമാറിനെയും പരംജിത്തിനെയും ഉത്തരാഖണ്ഡ് പോലീസ് ആദരിച്ചിരുന്നു. ഇരുവരുടെയും സംയോജിതമായ ഇടപെടലിനെ നിരവധി പേരാണ് അഭിനന്ദിച്ചത്. നിലവിൽ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിൽ ചികിത്സയിലാണ് പന്ത്. അപകടത്തിൽ പന്തിന്റെ നെറ്റിയിൽ രണ്ടിടത്ത് പരിക്കുണ്ട്. വലതുകാൽമുട്ടിലെ ലിഗമെന്റിനും പരിക്കുണ്ട്. വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. നെറ്റിയിലെ പരിക്കിന് കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നു. വിദഗ്ധ ചികിത്സയ്‌ക്കായി താരത്തെ ഡൽഹിയിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം.
Comments