ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രത്യേക ആരോഗ്യ കേന്ദ്രം ആരംഭിച്ചു. ഡൽഹിയിലെ ജിബി റോഡിലുള്ള റെഡ് ലൈറ്റ് ഏരിയയിലാണ് ക്ലിനിക് തുടങ്ങിയിരിക്കുന്നത്. പതിവ് പരിശോധനകൾക്കും മറ്റും ലൈംഗികത്തൊഴിലാളികൾക്ക് ഇവിടേക്ക് വരാവുന്നതാണ്. മേഖലയിലെ സേവാഭാരതി ഉൾപ്പെടെയുള്ള സർക്കാരിതര സംഘടനകൾ ചേർന്നാണ് പുതുവത്സര ദിനത്തിൽ ക്ലിനിക് ആരംഭിച്ചത്.
ആശുപത്രികളിൽ പോകുമ്പോഴും, ചെറിയ ക്ലിനിക്കുകളിൽ ഇരിക്കുന്ന ഡോക്ടർമാരെ സന്ദർശിക്കുമ്പോഴും ചുറ്റുമുള്ളവർ നോക്കുന്ന തുറിച്ചുനോട്ടങ്ങളിൽ നിന്നും ആശ്വാസം നൽകാൻ പുതിയ ക്ലിനിക്കിന് കഴിയുമെന്ന് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ലൈംഗികത്തൊഴിലാളി പ്രതികരിച്ചു. തങ്ങൾ ലൈംഗികവൃത്തിയാണ് ചെയ്യുന്നതെന്ന് അറിയുമ്പോൾ ഡോക്ടർമാർ പോലും ചില സാഹചര്യങ്ങളിൽ മോശമായി പെരുമാറാറുണ്ട്. എന്നാൽ തങ്ങളെ പോലെയുള്ളവർക്ക് വേണ്ടി മാത്രം ആരോഗ്യ കേന്ദ്രം തുടങ്ങുമ്പോൾ ഇത്തരം പ്രതിസന്ധികളിൽ നിന്നും മുക്തി നേടാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരും ഏറ്റവുമധികം ചൂഷണങ്ങൾക്ക് വിധേയരാകുന്നവരുമായ വിഭാഗത്തിന് അവരുടെ ജീവിതത്തിൽ വെളിച്ചം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ പുതുവത്സരത്തിൽ ആരംഭിച്ചതാണ് പ്രത്യേക ആരോഗ്യ കേന്ദ്രമെന്ന് ഡൽഹിയിലെ സേവാഭാരതിയുടെ ജനറൽ സെക്രട്ടറി സുശീൽ ഗുപ്ത പ്രതികരിച്ചു. ലൈംഗിക തൊഴിലാളികൾക്ക് വേണ്ടി ആരംഭിച്ചിരിക്കുന്ന മേഖലയിലെ ആദ്യത്തെ ക്ലിനിക്കാണിത്. പ്രദേശത്ത് ആയിരത്തോളം ലൈംഗിക തൊഴിലാളികൾ വസിക്കുന്നുണ്ടെന്നാണ് കണക്ക്. ക്ലിനിക്കിൽ ഏഴ് ഡോക്ടർമാരാണ് ഉള്ളത്. ഈ സാഹചര്യത്തിൽ അവരുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ വിശ്വസ്തരായ ഡോക്ടർമാരെ സമീപിക്കുന്നതിന് ക്ലിനിക് സഹായിക്കുമെന്നാണ് കരുതുന്നതെന്നും സേവാഭാരതി അറിയിച്ചു.
Comments