പാലക്കാട്: തളർന്നു കിടന്ന യുവതിക്ക് കൈത്താങ്ങായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. പാലക്കാട് പെരുവെമ്പിലെ കണ്ണന്റെ ഭാര്യ രാജേശ്വരിയാണ് സുരേഷ് ഗോപിയുടെ ഇടപെടലിന്റെ ഭാഗമായി നടന്നു തുടങ്ങിയത്. കഴിഞ്ഞ മൂന്ന് വർഷമായി ശരീരം അനക്കാൻ കഴിയാതെ കിടപ്പിലായിരുന്നു രാജേശ്വരി. ഭർത്താവ് കണ്ണൻ കെഎസ്ആർടിസി ജീവനക്കാരനാണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടാത്ത വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമങ്ങളാണ് കണ്ണന്റെയും രാജേശ്വരിയുടെയും ദുരിത ജീവിതം ജനങ്ങൾക്ക് മുന്നിൽ എത്തിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സുരേഷ് ഗോപിയുടെ ഇടപെടലും ഉണ്ടായി.
ഏഴ് മാസങ്ങൾക്ക് മുമ്പാണ് കണ്ണന്റെയും രാജേശ്വരിയുടെയും ജീവിതം പുറംലോകം അറിയുന്നത്. മൂന്നാമത്തെ പ്രസവത്തോടെ ഇടുപ്പ് വേദന വന്ന രാജേശ്വരി, പിന്നീട് പൂർണ്ണമായും കിടന്നു പോകുകയായിരുന്നു. വേണ്ട ചികിത്സ നൽകാനോ നല്ല ആശുപത്രിയിൽ കാണിക്കാനോ കഴിയുന്ന തരത്തിലുള്ള സാമ്പത്തിക ചുറ്റുപാട് കണ്ണന് ഉണ്ടായിരുന്നില്ല. തീർത്തും നിസ്സഹായരായിരുന്നു ഈ കുടുംബം. ഇതിനിടെ, കെഎസ്ആർടിസി ജീവനക്കാരനായ കണ്ണന് ശമ്പളം പോലും ലഭിക്കാതെ വന്നതോടെ കുടുംബം അടിയെ ദുരിതത്തിലേയ്‌ക്ക് കൂപ്പു കുത്തി. മൂന്ന് കുട്ടികളാണ് ഇവർക്ക്.
കണ്ണന്റെയും രാജേശ്വരിയുടെയും ജീവിതത്തിന്റെ വിഷമതകളറിഞ്ഞതോടെ രാജേശ്വരിയുടെ ചികിത്സ ചിലവ് സുരേഷ് ഗോപി ഏറ്റെടുക്കുകയായിരുന്നു. തിരവനന്തപുരം മെഡിക്കൽ കോളേജിൽ രാജേശ്വരി ചികിത്സ തേടി. ആറ് മാസത്തെ ചികിത്സയോടെ യുവതി എണീറ്റ് നടക്കാൻ ആരംഭിച്ചു. കുടുംബത്തിന് കൈതാങ്ങായി മാറിയ സുരേഷ് ഗോപിയെ നേരിട്ട് കണ്ട് നന്ദി പറയണമെന്നതാണ് കണ്ണന്റെയും രാജേശ്വരിയുടെയും ഒരേ ഒരു ആഗ്രഹം.
Comments